കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു;നിയമം ലംഘിച്ചാൽ കേസെടുക്കും
കാസർകോട് :ഗുരുതരമായ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ള കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. മാസ്ക്, സാമൂഹിക അകലം, കൂട്ടം ചേരൽ എന്നിവ സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാൻ ഡ്യൂട്ടി മജിസ്ട്രേറ്റുമാർക്കും പോലീസിനും ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിർദേശം നൽകി. കോവിഡ് വാക്സിനേഷൻ നൽകുന്നതിനൊപ്പം പരിശോധനകൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻനിരയിൽ പ്രവർത്തിച്ച രാഷ്ട്രീയ കക്ഷി പ്രവർത്തകർ, പോളിംഗ് ഏജൻറുമാർ അടക്കമുള്ളവർ കോവിഡ് പരിശോധന നടത്തുകയോ സ്വയം നിരീക്ഷണത്തിൽ കഴിയുകയോ ചെയ്യണമെന്ന് കളക്ടർ അഭ്യർഥിച്ചു.
45 വയസ്സ് കഴിഞ്ഞ മുഴുവനാളുകൾക്കും കോവിഡ് വാക്സിൻ നൽകുന്നത് ഊർജിതമാക്കും. ഇതിന്റെ ഭാഗമായി കോവിഡ് വാക്സിനേഷന് ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കും.
ആരോഗ്യ വകുപ്പിലെ മുഴുവൻ ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായി ഡി.എം.ഒ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു. ആദ്യഘട്ടത്തിൽ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ച സർക്കാർ ജീവനക്കാർ ഏപ്രിൽ 13നകം രണ്ടാം ഡോസ് സ്വീകരിക്കാൻ കളക്ടർ നിർദേശിച്ചു. ജീവനക്കാർ രണ്ടാം ഡോസ് സ്വീകരിക്കുന്നുവെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണം.
സിവിൽ സ്റ്റേഷനുകളിലും താലൂക്ക് ഓഫീസുകളിലും വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തും. എല്ലാ ജീവനക്കാരും പരിശോധനയ്ക്ക് വിധേയമാകണമെന്ന് കളക്ടർ അറിയിച്ചു.
എല്ലാവരും മാസ്ക് ധരിക്കുന്നുവെന്നും കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കാൻ സെക്ടറൽ മജിസ്ട്രേട്ടുമാരുടെ പ്രവർത്തനം ഊർജിതമാക്കും. ജില്ലയിൽ തൃക്കരിപ്പൂർ ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂർ പള്ളിക്കര, ചെമ്മനാട് ചെങ്കള മേഖലകളിലാണ് കൂടുതൽ രോഗികൾ.
വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും നിലവിലുള്ള കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികൾ കൂട്ടം കൂടി ഫുട്ബോൾ കളിക്കുന്നത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. അതിനാൽ ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ കൂട്ടം ചേരുന്നത് വിലക്കി.
ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. വ്യാപാരികൾ, കടകളിലെ ജീവനക്കാർ, പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ആർടിപിസിആർ പരിശോധന നടത്തണമെന്ന് യോഗം നിർദേശിച്ചു.
തട്ടുകടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്. പാർസൽ മാത്രം വിതരണം ചെയ്യണം. തട്ടുകടകളിൽ ഉൾപ്പടെ എല്ലാ കടകളിൽ ഉൾപ്പടെ മാസ്കും കയ്യുറയും നിർബന്ധമാക്കി.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളേയും അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യ വകുപ്പിൽ താൽക്കാലികമായി നഴ്സുമാരെ നിയമിക്കാനും കളക്ടർ നിർദേശം നൽകി. ഓൺലൈൻ യോഗത്തിൽ എ.ഡി.എം അതുൽ എസ്. നാഥ്, കൊറോണ കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കോവിഡ് പെരുമാറ്റച്ചട്ടം: ലഘുലേഖയുമായി
ഓഫീസുകളിൽ നേരിട്ടെത്തി ജില്ലാ കളക്ടർ
കോവിഡ് പെരുമാറ്റച്ചട്ടം സർക്കാർ ഓഫീസുകളിൽ കർശനമാക്കുന്നതിന്റെ ഭാഗമായി ലഘുലേഖയുമായി ബോധവത്കരണത്തിന് സിവിൽ സ്റ്റേഷനുകളിലെ ഓഫീസുകളിൽ നേരിട്ടെത്തി ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു. കോവിഡ് വ്യാപനം കൂടാനുള്ള സാധ്യത മുൻനിർത്തി ഓഫീസുകളിൽ മാസ്ക് ഉപയോഗം കർശനമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലാ കളക്ടർ മുന്നറിയിപ്പില്ലാതെ ഓഫീസുകളിലെത്തിയത്. മാസ്ക് ഇടാതെയും പകുതി താഴ്ത്തിയും ഓഫീസുകളിൽ ഇരുന്നവർക്ക് കളക്ടർ കർശന മുന്നറിയിപ്പ് നൽകി. പ്രതിരോധ കുത്തിവെപ്പ് എടുത്തെങ്കിലും കോവിഡിനോട് അലസ മനോഭാവം പാടില്ലെന്ന മുന്നറിയിപ്പായി സിവിൽ സ്റ്റേഷനിലെ പടികൾ കയറിയിറങ്ങി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കളക്ടർ നടത്തിയ സന്ദർശനം. കളക്ടറേറ്റിൽ മുഴുവൻ സെക്ഷനുകളിലും വിവിധ വകുപ്പുകളുടെ പത്തോളം ഓഫീസുകളിലും കളക്ടർ നേരിട്ടെത്തി.
ജില്ലാ മാസ്മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സയന, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻറ് എഡിറ്റർ പി.പി. വിനീഷ് എന്നിവർ കളക്ടറെ അനുഗമിച്ചു.
ജീവനക്കാർക്കായി നൽകിയ പ്രധാന നിർദേശങ്ങൾ:
* ഓഫീസിലെ മുഴുവൻ ജീവനക്കാരും മൂക്കും വായും മറയത്തക്ക വിധം ശരിയായ രീതിയിൽ മാസ്ക് ധരിക്കുക.
* ജീവനക്കാർ തമ്മിലും ഓഫീസിൽ വരുന്ന പൊതുജനങ്ങൾ തമ്മിലും ചുരുങ്ങിയത് രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുക.
* ജീവനക്കാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ജന്മദിനാഘോഷം, യാത്രയയപ്പ് ചടങ്ങ്, അവാർഡ് ദാന ചടങ്ങ് എന്നിവയും ഒഴിവാക്കുക.
* ഔദ്യോഗിക യോഗങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനുള്ളവരുടെ എണ്ണം പരിമിതപ്പെടുത്തുക, ശാരീരിക അകലം ഉറപ്പാക്കുക.
* ഓഫീസുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം കോവിഡ്-19 നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കുക.
* ജീവനക്കാർ കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കാൻ എല്ലാ ഓഫീസിലും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തുക
.
(പടം: കാപ്ഷൻ: ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ കോവിഡ് ലഘുലേഖയുമായി ബോധവത്കരണം നടത്തുന്നു)
അസാപിലൂടെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനറാവാം
ദേശീയ തലത്തിലുള്ള എൻഎസ്ക്യൂഎഫ് ആന്റ് എൻസിവിഇറ്റി അംഗീകാരത്തോടെയുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ (സിഇറ്റി) ആകുവാനുള്ള പരിശീലനത്തിന് അസാപ് കേരള അവസരമൊരുക്കുന്നു. നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്റർ പ്രകാരമുള്ള നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ കോഴ്സിലാണ് പരിശീലനം. 60 ശതമാനം പ്രാക്ടിക്കൽ ട്രെയിനിങ്ങടങ്ങിയ 156 മണിക്കൂറുള്ള പരിശീലനം ഏപ്രിൽ പകുതിയോടെയാണ് ആരംഭിക്കുന്നത്. ജില്ലയിലെ അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഓഫ് ലൈൻ മോഡിലാണ് പരിശീലനം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി, സോഫ്റ്റ് സ്കിൽസ്, എംപ്ലോയബിലിറ്റി, ലീഡർ ഷിപ്പ് ആന്റ് ടീം ബിൽഡിംഗ് തുടങ്ങിയ ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ് പരിശീലനം. പ്രൊഫഷണൽ സെർട്ടിഫിക്കേഷനോടു കൂടിയ മികച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/സോഫ്റ്റ് സ്കിൽ/എംപ്ലോയബിലിറ്റി പരിശീലകരാകുവാനും മറ്റ് പ്രൊഫെഷനലുകൾക്കു തൊഴിൽ മേഖലയിൽ മികച്ച പെർഫോമൻസിനും ഇംഗ്ലീഷ് ഭാഷ നിപുണതക്കും ഉപകരിക്കുന്നു. കോഴ്സിൽ ചേരുവാൻ ബിരുദമാണ് അടിസ്ഥാന യോഗ്യത. http://asapkerala.gov.in/?q=node/1141 എന്ന ലിങ്കിലൂടെ ഏപ്രിൽ 10 വരെ രജിസ്റ്റർചെയ്യാം. ഫോൺ: 9495999648, 9495999707.
കെമിസ്ട്രി, മൈക്രോബയോളജി അനലിസ്റ്റ് ഒഴിവ്:
കൂടിക്കാഴ്ച 20 ന്
കാസർകോട് റീജിയണൽ ഡയറി ലാബിൽ ഒഴിവുള്ള കെമിസ്ട്രി, മൈക്രോ ബയോളജി ട്രെയിനി അനലിസ്റ്റ് ഒഴിവുകളിലേക്ക് മാർച്ച് 18ന് നടത്താനിരുന്ന കൂടിക്കാഴ്ച ഏപ്രിൽ 20 ന് രാവിലെ 11 ന് കുമ്പള നായ്ക്കാപ്പിലെ റീജിയണൽ ഡയറി ലാബ് ഓഫീസിൽ നടക്കും. കൂടിക്കാഴ്ചയ്ക്ക് അർഹത നേടിയവരുടെ ലിസ്റ്റ് ഏപ്രിൽ 19 ന് രാവിലെ 10ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കേന്ദ്രീയ വിദ്യാലയം ഒമ്പതാം തരത്തിൽ ഒഴിവ്
കാസർകോട് വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയ നമ്പർ രണ്ടിൽ 2021-22 അധ്യയന വർഷത്തിൽ ഒമ്പതാം തരത്തിൽ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഏപ്രിൽ 15 നകം സ്കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04994 256788, 295788
അസംഘടിത മേഖലയിലെ സംരംഭങ്ങളെക്കുറിച്ച്
സാമ്പിൾ സർവ്വേ
അസംഘടിതമേഖലയിലെ കാർഷികേതര സംരംഭങ്ങളെ കുറിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അഖിലേന്ത്യാ തലത്തിൽ ദേശീയ സാമ്പിൾ സർവ്വേ നടത്തുന്നു. സർവ്വേയിലൂടെ ഗാർഹിക സംരംഭങ്ങളിൽ നിന്നും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും വിശദ വിവരങ്ങൾ ശേഖരിക്കും. അസംഘടിത മേഖലയെക്കുറിച്ചുള്ള വാർഷിക സർവേയുടെ രണ്ടാം റൗണ്ടാണിത്. സർക്കാരിന്റെ വിവിധ നയരൂപീകരണത്തിനും പദ്ധതി നിർവഹണത്തിനും സർവ്വേ ലഭ്യമാക്കുന്ന വിവരങ്ങൾ ഉപയോഗിക്കും. സർവേ 2022 മാർച്ച് വരെ തുടരും. സർവ്വേ എന്യൂമറേറ്റർമാർക്കുള്ള പരിശീലനം അടുത്തയാഴ്ച നടക്കും. സംരംഭങ്ങളെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സർവേയ്ക്കായി സമീപിക്കുന്ന എന്യൂമറേറ്റർ മാർക്ക് കൃത്യമായ വിവരം നൽകണമെന്ന് കോഴിക്കോട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡയറക്ടർ മുഹമ്മദ് യാസിർ. എഫ് അറിയിച്ചു.
പി എസ് സി പൊതു പ്രാഥമിക പരീക്ഷ 10 ന്
പന്ത്രണ്ടാം ക്ലാസ്സ് വരെ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പി എസ് സി പൊതു പ്രാഥമിക ഒ.എം.ആർ പരീക്ഷ ഏപ്രിൽ 10 ന് ഉച്ചയ്ക്ക് 01.30 മുതൽ 03.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ സെന്ററുകളിലായി നടക്കും.
ഉദ്യോഗാർത്ഥികൾ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് കമ്മീഷന്റെ www.keralapsc.gov.in വൈബ്സൈറ്റിൽ നിന്നും അവരുടെ യൂസർ ഐഡിയും പാസ്സ് വേഡും ഉപയോഗിച്ച് ഡൗൺലോഡ് ചെയ്തെടുത്ത് കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സൽ സഹിതം ഉച്ചയ്ക്ക് 01.30 നകം മുമ്പായി അതാത് പരീക്ഷ കേന്ദ്രങ്ങളിൽ ഹാജരാകണം.
ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണം. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, വാച്ച് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദനീയമല്ല. വാഹനങ്ങളുമായി വരുന്ന ഉദ്യോഗാർത്ഥികൾ പരീക്ഷാ സെന്ററിന് പുറത്ത് പാർക്ക് ചെയ്യേണ്ടതാണ്. പരീക്ഷാ സെന്ററിൽ പരീക്ഷാ നടത്തിപ്പിന് തടസ്സമാകുന്ന രീതിയിൽ ഉദ്യോഗാർത്ഥികൾ പ്രവർത്തിച്ചാൽ കർശന നിയമ നടപടികൾ സ്വീകരിക്കും.
നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് കുടുംബശ്രീയും
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച ഭക്ഷണ വിതരണത്തിലൂടെ കുടുംബശ്രീക്ക് 45,16,474 രൂപയുടെ നേട്ടം. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഭക്ഷണ വിതരണം നടത്തിയാണ് കുടുംബശ്രീ നേട്ടം കൈവരിച്ചത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലേക്ക് ഭക്ഷണം എത്തിക്കുക എന്ന ദൗത്യമാണ് കുടുംബശ്രീ ആദ്യം ഏറ്റെടുത്തത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നിശ്ചയിക്കപ്പെട്ടിരുന്ന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ കുടുംബശ്രീ സംരംഭ ഗ്രൂപ്പുകൾ മൂന്ന് നേരത്തെ ഭക്ഷണം വിതരണം ചെയ്തു.
തുടർന്ന് ഏപ്രിൽ അഞ്ചിന് ജില്ലയിലെ അഞ്ച് വിതരണ കേന്ദ്രങ്ങളിലായി പരിശീലനം ലഭിച്ച 15 സംരംഭ ഗ്രൂപ്പുകൾക്ക് പ്രാതൽ, ലഘു ഭക്ഷണം, ഉച്ച ഭക്ഷണം, ലൈറ്റ് റിഫ്രഷ് മെന്റ്, അത്താഴം എന്നിവ അടങ്ങിയ വിപുലമായ സ്റ്റാളുകളാണ് സജ്ജമാക്കിയിരുന്നത്. ഏഴിന് രാവിലെ മൂന്ന് മണി വരെയാണ് ഇവർ വിതരണ കേന്ദ്രത്തിന്റെ പരിസരത്തുള്ള സ്റ്റാളുകളിൽ ഭക്ഷണം വിതരണം നടത്തിയത്. ഇതിലൂടെ ആകെ 409,773 രൂപയാണ് രണ്ട് ദിനങ്ങളിലായി ഇവർ നേടിയെടുത്തത്.
തുടർന്ന് 1591 പോളിംഗ് സ്റ്റേഷനുകളിൽ 2622 കുടുംബശ്രീ അംഗങ്ങളെ സി ഡി എസ് വഴി സജ്ജരാക്കി പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിനായി ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥരുടെ വയറു നിറയുന്നതിൽ ഉപരി മനസ്സ് നിറച്ചാണ് കുടുംബശ്രീ വനിതകൾ അവരെ തിരഞ്ഞെടുപ്പ് ദൗത്യം പൂർത്തീകരിച്ച യാത്രയാക്കിയത്. ജില്ലയിലെ പോളിംഗ് ബൂത്തിൽ ഭക്ഷണ വിതരണത്തിലൂടെ ഇവർക്ക് ലഭിച്ചത് 26,18,410 രൂപയാണ്.
ജില്ലാ ഭരണകൂടം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷനെ ഏൽപ്പിച്ച മറ്റൊരു ദൗത്യമാണ് പോളിംഗ് സ്റ്റേഷനുകളുടെ ശുചീകരണവും കോവിഡ് മാലിന്യ സംസ്കരണവും. ശുചീകരണ പ്രവർത്തനത്തിനായി 1504 കുടുംബശ്രീ വനിതകളേയും തിരഞ്ഞെടുപ്പാനന്തരമുള്ള കോവിഡ മാലിന്യ സംസ്കരണത്തിനായി 992 ഹരിതകർമസേന അംഗങ്ങളെയും ആണ് ചുമതലപ്പെടുത്തിയത്. ശുചീകരണ മേഖലയിൽ കുടുംബശ്രീ വനിതകൾ നേടിയത് 14,88,291 രൂപയാണ്.
കേരളത്തിൽ ആദ്യമായാണ് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കുടുംബശ്രീയെ ഭക്ഷണ വിതരണത്തിന് ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഈ ദൗത്യം നിറവേറ്റാൻ സാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പിനെയും കുടുംബശ്രീ അഭിമുഖീകരിച്ചത്. കുടുംബശ്രീ വനിതകളുടെ സംരംഭ സാധ്യതകൾ പരിപോഷിപ്പിക്കുന്ന ഒരു ഉദ്യമം കൂടിയാണ് ഈ ഭക്ഷണ വിതരണത്തിലൂടെ സാധിച്ചതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ പറഞ്ഞു.