കുടകിൽ കുടുംബവഴക്കിനെത്തുടര്‍ന്ന് വീടിനു തീയിട്ടു; നാലുകുട്ടികളടക്കം ആറു പേര് വെന്തുമരിച്ചു.
മടിക്കേരി : കുടക് വീരാജ് പേട്ടയില്‍ മദ്യലഹരിയിലായ 50-കാരന് കുടുംബവഴക്കിനെത്തുടര്‍ന്ന് വീടിനു തീയിട്ടു. നാലുകുട്ടികളുള്‍പ്പെടെ വീടിനകത്തുണ്ടായിരുന്ന ആറുപേര്‍ വെന്തുമരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. കുടകിലെ വീരാജ്പേട്ട മുകുടഗേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം.
പ്രദേശത്തെ തോട്ടം തൊഴിലാളികളുടെ വീടുകളിലൊന്നാണ് കത്തിയമര്‍ന്നത്. തൊഴിലാളിയായ യെരവാര മഞ്ജുവും കുടുംബവും താമസിച്ചുവന്ന വീടാണ് കത്തിനശിച്ചത്. മഞ്ജുവിന്റെ അച്ഛന് യെരവാര ഭോജയാണ് (50) വീടിനു തീയിട്ടതെന്ന് പൊന്നമ്പേട്ട് പോലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്. വീട്ടിലെത്തിയ ബന്ധുക്കളും ദുരന്തത്തില്‍പ്പെട്ടു.
യെരവാര ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാര്‍ഥന (6), വിശ്വാസ് (6), പ്രകാശ് (7), വിശ്വാസ് (7) എന്നിവരാണ് മരിച്ചത്. മഞ്ജുവിനെയും ബന്ധുവായ തോലയെയും ഗുരുതരാവസ്ഥയില്‍ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജുവിന്റെ രണ്ടുകുട്ടികളും ഇവരുടെ ബന്ധുവിന്റെ രണ്ടുകുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും.
ഭോജയും ഭാര്യ സീതയും തമ്മിലുണ്ടായ വഴക്കാണ് ദുരന്തത്തില്‍ കലാശിച്ചത്. കലഹത്തിനുശേഷം എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി രണ്ടുമണിയോടെ മദ്യലഹരിയില്‍ ഭോജ എഴുന്നേറ്റു. വീടിനുമുകളില്‍ കയറി മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിമാറ്റി പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടിരുന്നു. വീടിനകത്തുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല. മൂന്നുപേര്‍ സംഭവസ്ഥലത്ത് മരിച്ചു. മൂന്നുപേരെ മൈസൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.