തന്ന അരിക്ക് പോലും കണക്ക് പറഞ്ഞ് പണം വാങ്ങിയവരാണ് കേന്ദ്രത്തിലുള്ളത്, ഇപ്പോൾ കേരളത്തോട് അമിതമായി താൽപര്യം; ബി ജെ പിയ്ക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളത്തിലേത്, വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തെ തുരങ്കം വയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് മോദി സർക്കാർ കൈവിട്ടു.തന്ന അരിക്ക് പോലും കണക്ക് പറഞ്ഞ് പണം വാങ്ങിയവരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചു. ഇപ്പോൾ കേരളത്തോട് അമിതമായി താൽപര്യം പ്രകടിപ്പിക്കുന്നു. പക്ഷേ പഴയ അനുഭവങ്ങൾ ജനങ്ങൾ മറക്കില്ല. തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും പിണറായി പറഞ്ഞു.ബി ജെ പിയ്ക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളത്തിലേത്. വർഗീയതയ്ക്ക് കേരളം കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പൊതുയോഗത്തിൽ ശരണം വിളിച്ചതിനെ മുഖ്യമന്ത്രി പരിഹസിച്ചു. മുൻപ് ഇവിടെ വന്ന് പറഞ്ഞ കാര്യങ്ങൾ ഓർത്താകാം പ്രധാനമന്ത്രി ശരണം വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോന്നിയിലെ പൊതുയോഗത്തിലാണ് മോദി ശരണം വിളിയോടെ പ്രസംഗം തുടങ്ങിയത്.