തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്കുശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക് ശേഷം ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ മന്ത്രി ദാമോദരന്‍ കാളാശ്ശേരി എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.
കോന്നിയില്‍ നിന്ന് വിജയിച്ച കെ.യു.ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീന് വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച വി.കെ.പ്രശാന്ത് അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാന് എറണാകുളത്ത് ജയിച്ച ടി.ജെ.വിനോദ് എന്നിവര്‍ന്ന് തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു. കന്നഡയിലാണ് മുസ്ലിംലീഗ് എംഎല്‍എയായ എം.സി.ഖമറുദ്ദീന് സത്യപ്രതിജ്ഞ ചെയ്തത്.
പാലായില്‍ ജയിച്ച മാണി സി. കാപ്പന് നേരത്തേ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സഭയില്‍ അദ്ദേഹത്തിന്റെ ആദ്യ ദിനമാണ് ഇന്ന്. പൂര്‍ണ്ണമായും നിയമനിര്‍മാണം ഉദ്ദേശിച്ചിട്ടുള്ളതാണ് സമ്മേളനം. പതിനാറ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ പ്രധാനപ്പെട്ട ബില്ലുകള്‍ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.
നിയമനിര്‍മാണമാണ് മുഖ്യ അജണ്ടയെങ്കിലും ഉപതിരഞ്ഞെടുപ്പും മറ്റു രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും ചര്‍ച്ചയാകും. എം.ജി. സര്‍വകലാശാലാ മാര്‍ക്കുദാനം, വാളയാര്‍ കേസ്, പി.എസ്.സി. പരീക്ഷത്തട്ടിപ്പ് തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കും.
ഉപതിരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങള്‍ വരുന്നതോടെ ഭരണപക്ഷത്തിന്റെ അംഗബലം 91-ല്‍ നിന്ന് 93 ആയി വര്‍ധിച്ചു. പ്രതിപക്ഷത്തിന്റേത് 47-ല്‍ നിന്ന് 45 ആയി കുറയുകയും ചെയ്തു. എന്‍ഡിഎക്ക് രണ്ട് അംഗങ്ങളുണ്ട്.