മകൻ മാലപൊട്ടിക്കും അമ്മ അത് വിറ്റുനൽകും, മോഷണം നടത്താൻ എത്തുന്നത്. കാറിലും ബൈക്കിലും
പാറശാല: സ്ത്രീകളെ ആക്രമിച്ച് മകൻ മാലകവരും. അമ്മ അത് വിൽക്കും. കൊറ്റാമം ഷഹാന മൻസിലിൽ റംഷാദ് (20), മാതാവ് റഹ്മത്ത് (49) എന്നിവരാണ് കഴിഞ്ഞദിവസം പാറശാല പൊലീസിന്റെ പിടിയിലായത്.സ്ത്രീകളെ ക്രൂരമായി ആക്രമിച്ചാണ് റംഷാദ് മാലയും മൊബൈൽ ഫോണുകളും കവർന്നിരുന്നത്. മോഷ്ടിക്കുന്ന കാറും ബൈക്കും ഉപയോഗിച്ചാണ് മാല പൊട്ടിക്കാൻ എത്തുന്നത്. അതാതുദിവസത്തെ ഓപ്പറേഷൻ കഴിഞ്ഞാൽ വാഹനങ്ങൾ ഉപേക്ഷിക്കും.അതായിരുന്നു രീതി. മോഷണമുതലുകൾ പലയിടങ്ങിലായി വിറ്റിരുന്നത് റഹ്മത്ത് ആയിരുന്നു. വെള്ളനാട്ട് നടന്ന് പോകുകയായിരുന്ന യുവതിയുടെ മൊബൈൽ തട്ടിയെടുത്ത സംഭവം, വിളപ്പിൽശാലയിൽ റോഡിൽവച്ച് രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ച ശേഷം കാറിൽ കടന്നത്, മോഷണത്തിനായി ഉപയോഗിച്ച കാർ ഉപേക്ഷിച്ച ശേഷം പിരായുംമൂട്ടിൽ നിന്നു മറ്റൊരു ബൈക്ക് തട്ടിയെടുത്ത് കടന്ന സംഭവം, ഉദിയൻകുളങ്ങരയിൽ ബൈക്ക് റോഡിൽ പാർക്ക് ചെയ്ത ശേഷം മറ്റൊരു ബൈക്കുമായി കടന്നത് തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് റംഷാദ്. കഞ്ചാവ് വിൽപ്പന സംബന്ധിച്ച് എക്സൈസിന് വിവരം നൽകിയെന്ന സംശയത്തിൽ പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട് ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.കഴിഞ്ഞദിവസം മോഷണം നടത്തിയ ബൈക്കിൽ സുഹൃത്തുമൊത്ത് കറങ്ങവെ റംഷാദിന് അപകടത്തിൽ പരിക്കേറ്റിരുന്നു. മാതാവിനൊപ്പം ആശുപത്രിൽ കള്ളപ്പേരിൽ ചികിത്സ തേടിയശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് പൊലീസ് സംഘം ഇരുവരെയും അറസ്റ്റുചെയ്തത്.