ന്യൂഡൽഹി: മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയിൽ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് മറുപടി തേടി. നവംബര്‍ അഞ്ചിന് മുമ്പായി കേന്ദ്ര സര്‍ക്കാര്‍ വിഷയത്തിൽ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുസ്ലീം പള്ളികളിൽ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടനാവിരുദ്ധവും, മൗലികാവകാശ-ലിംഗസമത്വ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് എസ് എ ബോബ്ഡെ,ജസ്റ്റിസ് എസ് എ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വനിതാ ശിശുക്ഷേമ മന്ത്രാലയം, ന്യൂനപക്ഷ മന്ത്രാലയം, നിയമമന്ത്രാലയം, ദേശീയ വനിതാ കമ്മീഷൻ, മഹാരാഷ്ട്ര വഖഫ് ബോര്‍ഡ്, ദേശീയ വഖഫ് കൗൺസിൽ, ഓൾ ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് എന്നീ ഏഴ് എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിലാണ് കേന്ദ്ര സർക്കാരിനോട് മറുപടി തേടിയിരിക്കുന്നത്. പൂനെ സ്വദേശികളായ യസ്മീൻ സുബർ അഹമ്മദ് പീര്‍സാഡെ, സുബര്‍ അഹമ്മദ് നസീര്‍ അഹമ്മദ് പീര്‍സാഡെ എന്ന ദമ്പതികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.മുസ്ലീം പള്ളികളിലെ പ്രധാന കവാടത്തിലൂടെ സ്ത്രീകളെ പ്രവേശിപ്പിക്കണം. നിലവിലുള്ള ആചാരക്രമങ്ങള്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം),15 (ലിംഗനീതി) , 21 (മൗലികാവകാശം) ൻ്റെ ലംഘനമാണ്. മതം, വംശം, ജാതി, ലിംഗം, ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഒരു പൗരനോടും വിവേചനം കാണിക്കാൻ പാടില്ല. ഒരു മുസ്ലീം സ്ത്രീയെ പള്ളിയിൽ പ്രവേശിക്കുന്നത് വിലക്കാനാവില്ല. അതിനാൽ സ്ത്രീകൾക്ക് മുസ്ലീം പള്ളിയിൽ പ്രവേശനം അനുവദിക്കാൻ നിർദ്ദേശം നൽകണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.ഏപ്രിലിൽ ഹര്‍ജി പരിഗണിച്ചപ്പോളാണ് ഏഴ് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. ശബരിമല യുവതി പ്രവേശന വിധി ഉള്ളതുകൊണ്ട് മാത്രമാണ് കേസിലെ എതിര്‍കക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദ്ദേശിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ പള്ളികൾ, അമ്പലങ്ങൾ എന്നിവ സർക്കാർ സംവിധാനം അല്ലെന്ന് ജസ്റ്റിസ് ബോബ്ഡെ അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ ഇതര സംവിധാനത്തിൽ തുല്യത അവകാശപ്പെടാൻ സാധിക്കുമോ. അന്യൻ്റെ വീട്ടിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചാൽ, അതിന് പോലീസ് സംരക്ഷണം തേടാൻ കഴിയുമോ എന്നും ജസ്റ്റിസ് ബോബ്ഡെ ചോദിച്ചിരുന്നു.