മഞ്ചേശ്വരം പിടിക്കണമെങ്കിൽ ഹെലികോപ്ടറും പ്രവർത്തകരും മാത്രം പോരെന്ന് തിരിച്ചറിഞ്ഞ് ബിജെപി, ആശ്വസിക്കാനുള്ള വകനൽകുന്നത് മറ്റൊരു ഘടകം
കാസർകോട് :എൻഡോസൾഫാൻ കീടനാശിനിയുടെ പെരുമഴ പെയ്യിച്ച ഹെലികോപ്ടറുകൾ കാസർകോട്ടുകാർക്ക് പേടിസ്വപ്നമാണ്. ഇതുമായി പുലബന്ധമില്ലെങ്കിലും, പതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു ഹെലികോപ്ടറിന്റെ പങ്ക സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയാകാശത്തെ ചൂടുപിടിപ്പിക്കുകയാണ്. ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രനാണ് ആ ഹെലികോപ്ടറിൽ മഞ്ചേശ്വരത്ത് നിന്ന് കോന്നിയിലേക്കും തിരിച്ചുമായി പറന്ന് പ്രചാരണം നടത്തുന്നത്.കർണാടകയോട് അതിർത്തി പങ്കിടുന്ന മഞ്ചേശ്വരത്ത്, പ്രാദേശിക, ഭാഷാന്യൂനപക്ഷാസ്തിത്വങ്ങൾ അധിക ആനുകൂല്യമായി കിട്ടിയിട്ടുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിലെ എ.കെ.എം. അഷറഫ് ട്രോളി: ‘എനിക്ക് ഹെലികോപ്ടറൊന്നും പറക്കാനില്ല. അതിന്റെ ആവശ്യവുമില്ല. ഞാനീ മഞ്ചേശ്വരക്കാരനാണ്’. ഹെലികോപ്ടറിൽ വന്നുപോകുന്ന സ്ഥാനാർത്ഥിക്ക് ഇവിടെയൊന്നും ചെയ്യാനില്ലെന്ന് സി.പി.എം സ്ഥാനാർത്ഥി വി.വി. രമേശനും പറയുന്നു.കഴിഞ്ഞദിവസം വൈകിട്ട് കോന്നിയിലേക്ക് പറന്ന കെ. സുരേന്ദ്രൻ രണ്ട് ദിവസം കഴിഞ്ഞേ മടങ്ങിയെത്തൂ. പക്ഷേ സുരേന്ദ്രന്റെ ഡമ്മി സ്ഥാനാർത്ഥിയും പുത്തിഗെയിലെ ബി.ജെ.പിയുടെ അമരക്കാരനുമായ സതീഷ്ചന്ദ്ര ഭണ്ഡാരി ശുഭാപ്തിവിശ്വാസത്തിലാണ്. ‘കോന്നിയിലും ഇവിടെയും സ്ഥാനാർത്ഥിയായാൽ രണ്ടും രണ്ടറ്റത്താകുമ്പോൾ ഹെലികോപ്ടറിൽ പോകേണ്ടിവരും. അതിലെന്ത് കുഴപ്പം?’ എന്നാണ് ഭണ്ഡാരി ചോദിക്കുന്നത്. പുത്തിഗെ ഗ്രാമത്തിലെ പെർമുദെ കോളനിയിൽ അഞ്ചേക്കർ ഭൂമിയുള്ള ഷെട്ടിസമുദായക്കാരനായ ഭണ്ഡാരി കെട്ടിക്കൊടുത്ത കൊച്ചു കുടിലിലിരുന്ന് രാവിലെ പത്ത് മണിക്ക്, ചനിയ എന്ന ബില്ലവസമുദായക്കാരനായ തൊഴിലാളി, ഭണ്ഡാരിയുടെ വാക്കുകളെ തലയാട്ടി ചിരിച്ച് ശരിവച്ചു. വോട്ടുറപ്പ്! ചനിയയുടെ തലയ്ക്ക് മുകളിലൂടെ പഴുത്ത കശുമാങ്ങ അടർന്നുവീണു. കശുമാങ്ങയുടെ മധുരവും ചവർപ്പും കലർന്ന രസം പോലെയാണ് മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയരുചിയും.2001ൽ സി.കെ. പത്മനാഭൻ മത്സരിച്ചതു തൊട്ട് മഞ്ചേശ്വരത്തെ സ്ഥിരം ഡമ്മി സ്ഥാനാർത്ഥിയായ ഭണ്ഡാരിയെപ്പോലുള്ളവരുടെ ആത്മാർത്ഥത കൊണ്ട് മാത്രം ഇത്തവണ കാര്യങ്ങളെളുപ്പമാകുന്നില്ലെന്ന് ബി.ജെ.പി തിരിച്ചറിയാതില്ല.52 ശതമാനമുള്ള ഹിന്ദുവോട്ടിന്റെ ഏകീകരണത്തിലൂടെ വിജയമുറപ്പെന്ന വിശ്വാസം ഭണ്ഡാരിയെ രക്ഷിക്കട്ടെ.ലീഗ് സ്ഥാനാർത്ഥി എ.കെ.എം. അഷറഫ് ബി.ജെ.പി വിശ്വാസത്തെ തള്ളി. 2016ൽ അവിടെ മുസ്ലിംസമുദായത്തിനിടയിലുണ്ടായ രൂക്ഷമായ ഭിന്നതയാണ് ലീഗ് ഭൂരിപക്ഷം 89ലൊതുക്കിയത്. മതേതര ഹിന്ദുമനസുകൾ അന്നുമിന്നും തങ്ങൾക്കൊപ്പമാണെന്ന് അഷറഫ് പറയുന്നു. നട്ടുച്ചയിലെ പൊള്ളുന്ന വെയിലത്ത് കുമ്പള മെയിൻ ജംഗ്ഷനിൽ അഷറഫെത്തി. സ്ഥാനാർത്ഥിയെ കൗതുകത്തോടെ നോക്കിനിന്നവരുടെ അടുത്തേക്കെത്തി കൈ പിടിച്ചുകുലുക്കി സ്നേഹം പങ്കിട്ടു.കന്നഡസാഹിത്യ ബിരുദധാരിയായ അഷറഫ്, തന്റെ പ്രാദേശികാസ്തിത്വവും ഭാഷാന്യൂനപക്ഷപ്രതിനിധി പരിവേഷവും തുറന്നുകാട്ടിയാണ് പ്രചാരണം.സി.പി.എമ്മിലെ വി.വി. രമേശൻ പൈവെളിഗെയിൽ വീടുകയറിയുള്ള വോട്ടഭ്യർത്ഥനയുടെ തിരക്കിലാണ്. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനായി 600 കോടിയുടെ വികസനനേട്ടമുണ്ടാക്കിയതും അതിന് പ്രധാനമന്ത്രിയുടെവരെ അവാർഡ് കിട്ടിയതും രമേശൻ വീട്ടുകാരോട് വിവരിക്കുന്നു. ‘ഇക്കുറി മഞ്ചേശ്വരത്തിന്റെ കഥ മാറും’ രമേശന്റെ ആത്മവിശ്വാസപ്രകടനം.ഉപതിരഞ്ഞെടുപ്പിൽ ഭാഷാന്യൂനപക്ഷക്കാരനായ ശങ്കർറൈക്ക് സാധിക്കാത്തത് രമേശന് സാധിക്കുമോയെന്ന ചോദ്യമൊക്കെ ഈ ആത്മവിശ്വാസത്തിന് മുന്നിൽ വഴിമാറുന്നു.മലയാളവും തുളുവും കന്നഡയും കൊങ്കിണിയും ഉറുദുവും അറബിയും ബ്യാരിയുമെല്ലാം ഭാഷകളാണ് ഈ അതിർത്തിമണ്ഡലത്തിൽ. കുമ്പളയിൽ കന്നഡിഗെയായൊരു ഡോക്ടർ രോഗിയെ പരിശോധിക്കുന്നതിനിടെ അഷറഫ് വോട്ടഭ്യർത്ഥനയുമായെത്തി: ‘നാൻ കൂടെ വന്ത് കന്നഡിഗെ, നന്നെ ഗാസാദു മാഡിദു,ഗോവിന്ദപൈ കോളേജിനാലെ ബി.എ സാഹിത്യ കന്നഡതിലെ, ഇപ്പന്തേളുവർഷന്തില് നാനു കൺമുന്നെ വളദാനു’ നിങ്ങളുടെ നാട്ടുകാരന് ഒരു വോട്ടെന്ന് ചുരുക്കം.പെർമുദെയിൽ സതീഷ്ഭണ്ഡാരിയും തുളുവിൽ വോട്ടഭ്യർത്ഥിച്ചു ‘മഞ്ചേശ്വരവിധാൻസഭ ക്ഷേത്ര അഭിരുചിയാവന്ത ബി.ജെ.പി ജൽപാത്’. പൈവെളിഗെയിൽ സി.പി.എം പ്രവർത്തകർ ‘നമ്മ പ്രീതിയാന താര, വി.വി. രമേശ, ഇവരിഗെയെല്ല മതാദിദർഗു അമൂല്യമാത മതഗളിനിതു വിജയഗുളിസെ ബേകാദിക അപേക്ഷിച്ച്ഗൊളുതേനെ’. ഇതിലേതഭ്യർത്ഥനയെ മഞ്ചേശ്വരം പുൽകുമെന്ന ചോദ്യത്തിനുത്തരം ഏപ്രിൽ ആറിന് തരും.കണക്കുകൾ2011ൽ ലീഗിലെ പി.ബി. അബ്ദുൾറസാഖ് ബി.ജെ.പിയിലെ കെ. സുരേന്ദ്രനെതിരെ നേടിയത് 5,828വോട്ടിന്റെ ലീഡ്. 2016ൽ 89ലേക്ക് ചുരുങ്ങി. സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു 2011ൽ 35,067വോട്ടും 16ൽ 42,565വോട്ടും നേടിയിട്ടും മൂന്നാമനായി. 2019 ഉപതിരഞ്ഞെടുപ്പിൽ 89ൽ നിന്ന് ലീഗിലെ എം.സി. ഖമറുദ്ദീൻ ലീഡ്നില 7,923 ആക്കി. അന്ന് ബി.ജെ.പിയിലെ രവീശതന്ത്രി കുണ്ടാർ 57,484വോട്ട് നേടി. സി.പി.എമ്മിലെ ശങ്കർറൈ 38,233വോട്ടിലേക്ക് താണു. ഖമറുദ്ദീനെതിരായ ജുവലറിതട്ടിപ്പ് ആരോപണം തളർത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് ലീഗ്.