മുട്ടൻപാരയുമായി അപരൻമാർ..മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് ഭീഷണിയുമായി കെ സുന്ദരയ്ക്ക് പിന്നാലെ കുണ്ടംകുഴിക്കാരൻ എം സുരേന്ദ്രനും
കാസര്‍കോട്: ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് അപര ഭീഷണിയുമായി രണ്ടുപേര്‍. 2016 ല്‍ 467 വോട്ട് സ്വന്തമാക്കിയ ബിഎസ്പി നേതാവ് പെര്‍ളയിലെ കെ സുന്ദര ഇത്തവണയും മത്സരിക്കുകയാണ്. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് മുസ്ലിംലീഗിലെ
പി ബി അബ്ദുല്‍ റസാഖ് വിജയിച്ചത്. കെ സുന്ദര ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ലെങ്കില്‍
ബിജെപി ചരിത്ര വിജയം നേടുമായിരുന്നു. 2016ല്‍ നഷ്ടപ്പെട്ട മഞ്ചേശ്വരം മണ്ഡലം തിരിച്ചു പിടിക്കാന്‍ വര്ദ്ധിതവീര്യത്തോട് കൂടിയാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കൂടിയായ കെ സുരേന്ദ്രന് ഇത്തവണ മഞ്ചേശ്വരത്ത് ചുവടുറപ്പിച്ചത്. എന്നാല്‍ മത്സര ചൂടിനൊപ്പം അപര ഭീഷണിയും സുരേന്ദ്രന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ്. 2016ല്‍ മത്സരിച്ച കെ സുന്ദരക്ക് പുറമേ
എം സുരേന്ദ്രനും പത്രിക നല്കിയതോടുകൂടി ബിജെപി കേന്ദ്രങ്ങള്‍ ഞെട്ടിയിരിക്കുകയാണ്.
കുണ്ടംകുഴി ഗദ്ധേമൂല സ്വദേശിയാണ് പത്രിക നല്കിയ എം സുരേന്ദ്രന്.
തെരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് സുരേന്ദ്രന് മത്സരിക്കാന്‍ പത്രിക നല്‍കിയിരിക്കുന്നത്. കെ സുന്ദരയും കുണ്ടംകുഴിക്കാരന്‍ എം സുരേന്ദ്രനും
മത്സര ഗോദയില്‍ ഉറച്ചുനിന്നാല്‍ സുരേന്ദ്രന് വിയര്‍ക്കേണ്ടി വരുമെന്ന് ഉറപ്പാണ്.