മഞ്ചേശ്വരത്ത് വീണ്ടും സുന്ദര ഇറങ്ങുന്നു, ആശങ്കയോടെ ബിജെപിയും സുരേന്ദ്രനും
ഉപ്പള :മഞ്ചേശ്വരത്ത് സുരേന്ദ്രനെത്തുമ്പോള് തലവേദനയായി ഇത്തവണയും സുന്ദരയിറങ്ങുന്നു.
89 വോട്ടിന് നഷ്ടമായ മഞ്ചേശ്വരം മണ്ഡലത്തിൽ വീണ്ടും കെ സുരേന്ദ്രൻ മത്സരിക്കാനെത്തുമ്പോൾ എതിരാളിയായി ഇത്തവണയും കെ സുന്ദരയുണ്ട്. ബിജെപി ക്ക് തലനാരിഴക്ക് നഷ്ടമായ മത്സരത്തിൽ സുന്ദര നേടിയ വോട്ട് അതി നിർണ്ണായകമായിരുന്നു.
2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സുന്ദരം നേടിയ 467 വോട്ടുകളാണ് മഞ്ചേശ്വരത്ത് ജയപരാജയങ്ങൾ മാറ്റിമറിച്ചുകളഞ്ഞത്. ഇതിന്റെ ഷോക്കിൽ നിന്ന് രാജ്യം ഭരിക്കുന്ന പാർട്ടി ഇനിയും മോചിതരല്ല.ഐസ്ക്രീം ചിഹ്നത്തിൽ സുന്ദരം പിടിച്ച വോട്ടുകളാണ് കപ്പിനും ചുണ്ടിനുമിടയിൽ കെ സുരേന്ദ്രന്റെ പരാജയത്തിലേക്ക് വഴിവെച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യം സുരേന്ദ്രനെ ചതിച്ചുവെന്നാണ് ബിജെപി വിലയിരുത്തൽ.
ഒന്നര വർഷം മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന സുന്ദര ഇത്തവണ വീണ്ടും മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർത്ഥിയായി രംഗത്തുള്ളത് . കഴിഞ്ഞതവണ കാര്യമായ പ്രചാരണത്തിനൊന്നും ഇറങ്ങാതെയാണ് ഇത്രയും വോട്ട് പിടിച്ചതെങ്കിൽ ഇത്തവണ പ്രചാരണം ശക്തമാക്കി കൂടുതൽ വോട്ടുപിടിക്കാനാണ് സുന്ദരയുടെ ശ്രമം