തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ കെ ടി ജലീലിലിനെ അപകീർത്തിപ്പെടുത്തുന്ന രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ (എഫ്.യു.ടി. എ )ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റത്തിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പും മന്ത്രിയും നേതൃത്വം നൽകുന്നത്.ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത വലിയ മാറ്റങ്ങളെ അംഗീകരിക്കാനാകാത്തവരും സ്വകാര്യ സർവകലാശാലകൾക്ക് പരവതാനിവിരിച്ചുനില്ക്കുന്നവരും ദിവസങ്ങളായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ തെറ്റായവാർത്തകളുടെ അടിസ്ഥാനത്തിൽ ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ് .
കേരളത്തിലെ സർവകലാശാലകളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ പര്യാപ്തമായ ഒട്ടേറെ പരിഷ്ക്കാരങ്ങൾ സർവകലാശാലകളിൽ നടന്നുവരികയാണ്. അക്കാദമികവും ഭൗതികവുമായ വികസനങ്ങൾക്കായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഉൾപ്പെടെ കിഫ്ബിവഴി സംസ്ഥാന ഗവൺമെൻറ് സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. കേരളത്തിലെ സർവ്വകലാശാലകൾ മുമ്പെങ്ങുമില്ലാത്തവിധം അഡ്മിഷനിലും
പരീക്ഷാഫലപ്രഖ്യാപനത്തിലും വേഗതയാർന്ന നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങൾക്കെല്ലാം നേതൃത്വപരമായ പങ്ക് പ്രോചാൻസിലർകൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് വകുപ്പ് മന്ത്രി ഡോക്ടർ കെ ടി ജലീലിനുണ്ട്.
വൈസ് ചാൻസലർ മാരുടെ യോഗങ്ങൾ കൂടി അക്കാദമികപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും സർവകലാശാലകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന പരാതികൾക്ക് പരിഹാരം കണ്ടെത്തി കേരളത്തിലെ സർവകലാശാലകൾക്ക് പുതുജീവൻ നൽകി എന്നത് വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട വിദ്യാർഥികൾക്കും അധ്യാപക സമൂഹത്തിനും അറിവുള്ളതാണ്.
അദാലത്തും മോഡറേഷനുമെല്ലാം സർവകലാശാലകളിൽ കാലാകാലങ്ങളിൽ നടന്നുവരുന്ന കാര്യങ്ങൾ മാത്രമാണ്. സർവകലാശാലകളുടെ ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത വലിയ മാറ്റങ്ങൾ ദഹിക്കാതെ വരുമ്പോൾ വ്യക്തിഹത്യ ഇത്തരക്കാരുടെ ആയുധമാണെന്നും , സർവകലാശാലകളിലെ വലിയ പരിഷ്കാരങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നവർക്കെതിരെ കേരള പൊതുസമൂഹം ഉണരണമെന്നും ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫസർ എ പ്ലസത്തിൽ പ്രസ്താവനയിൽ പറഞ്ഞു