ജില്ലയുടെ വികസനത്തിന് നീലേശ്വരം താലൂക്ക് അനിവാര്യം
നീലേശ്വരം : ജില്ലയുടെ വികസനത്തെ കുറിച്ച് സമഗ്രമായി പഠിക്കാൻ നിയോഗിച്ച ചന്ദ്രബാനു കമ്മീഷൻ നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് വ്യക്തമായി പ്രതിപാദിച്ചതായി ആക്ഷൻ കമ്മിറ്റി ജോയിൻ കൺവീനറും നീലേശ്വരം മുൻസിപ്പാലിറ്റി മുൻ ചെയർമാനുമായിരുന്ന പ്രൊഫസർ കെ പി ജയരാജൻ വ്യക്തമാക്കി. അതോടൊപ്പം ഭരണ സംവിധാനത്തെ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച എം കെ വെള്ളോടി കമ്മീഷൻ റിപ്പോർട്ടിലും നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. തുടർന്ന് വന്ന സി എച് ദാമോദരൻ നമ്പ്യാർ കമീഷൻ നീലേശ്വരത്ത് താലൂക്ക് രൂപീകരിക്കുന്നതിന് തെളിവെടുപ്പ് നടത്തിയപ്പോൾ നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നതിന് വേണ്ടി അന്നത്തെ എം എൽ ടി കെ ചന്ദൻറെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റി
സി എച് ദാമോദരൻ നമ്പ്യാർ കമ്മീഷൻ മുമ്പാകെ ഹാജരായി തെളിവുകൾ നൽകുകയും ചെയ്തിരുന്നു.ഫർക്ക അടിസ്ഥാനത്തിലാണ് റവന്യൂ ഭരണ സംവിധാനം.
നീലേശ്വരം ഒരു ഫർക്ക ആസ്ഥാനമായിരുന്നു. ഫർക്കയെ ഉയർത്തിയാണ് താലൂക്ക് രൂപീകരിക്കുന്നത്. വെള്ളരിക്കുണ്ട് താലൂക്ക് സർക്കാരിന്റെ മുന്നിലുണ്ടായിരുന്ന പദ്ധതി ആയിരുന്നില്ല. മലയോരത്ത് ബ്ലോക്ക് ഓഫീസ് രൂപീകരിക്കാനാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ തത്വത്തിലുണ്ടായിരുന്ന തീരുമാനം. നീലേശ്വരത്ത് താലൂക്കും മലയോരത്ത് ബ്ലോക്ക് ഓഫീസും രൂപീകരിക്കാനാണ് സമവായമുണ്ടായിരുന്നത്. ഫർക്ക അടിസ്ഥാനത്തിൽ മലയോര താലുക്കിന് സാധ്യത ഇല്ലാത്തതായിരുന്നു കാരണം. ഫർക്ക അടിസ്ഥാനത്തെ പാടെ കീഴ്മേൽ മറിച്ചാണ് വെള്ളരിക്കുണ്ടിൽ താലൂക്ക് രൂപീകരിച്ചത്.
ഫർക്ക അടിസ്ഥാനത്തിൽ നീലേശ്വരത്ത് താലൂക്ക് രൂപീകരിക്കുക എന്നത് കീഴ്വഴക്കങ്ങളോടുള്ള നീതിയാണെന്നും ജയരാജൻ മാസ്റ്റർ പറഞ്ഞു. ചദ്രഭാനു, വള്ളോടി, സി എച് ദാമോദരൻ നമ്പ്യാർ കമ്മീഷനുകൾ ശുപാർശ ചെയ്ത നീലേശ്വരം താലൂക്ക് യാതാർഥ്യമാക്കി നീതി പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു