നാടിനെ കണ്ണീരിലാഴ്ത്തി കുരുന്നുകൾ പറന്നകന്നു, ഊഞ്ഞാലില്‍ കുരുങ്ങി ആറാം ക്ലാസ്സുകാരനും ഷാളില്‍ കുരുങ്ങി നാലാം ക്ലാസുകാരനും ദാരുണാന്ത്യം
അരൂര്‍/കോലഞ്ചേരി: കളിച്ചുകൊണ്ടിരിക്കെ വീട്ടിനകത്തെ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി പതിനൊന്നുകാരന് മരിച്ചു. മറ്റൊരു സംഭവത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസ്സുകാരനും മരിച്ചു.
അരൂക്കുറ്റി ഒമ്പതാം വാര്‍ഡില്‍ കാവുകാട്ട് വിപിന്ദാസിന്റേയും ബീനയുടേയും മൂത്തമകന് വൈഷ്ണവ് ആണ് ഊഞ്ഞാലില്‍ കുരുങ്ങി മരിച്ചത്. നദുവത്ത്നഗര്‍ എന്‍.ഐ. യു.പി.എസ്. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
കോലഞ്ചേരി കുറിഞ്ഞി വട്ടേക്കാട്ട് കോളനിയില്‍ ജോണ്‍സന്റെയും സുമയുടെയും മകന് അരുണ്‍ (9) ആണ് ഷാളില്‍ കുരുങ്ങി മരിച്ചത്.
ബുധനാഴ്ച വൈകീട്ടാണ് വൈഷ്ണവ് ഊഞ്ഞാലില്‍ കുരുങ്ങിയത്. ഊഞ്ഞാലിലിരുന്ന് കളിക്കുകയും ടി.വി. കാണുകയും ചെയ്യുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ കഴുത്ത് കയറില്‍ കുരുങ്ങിപ്പോവുകയായിരുന്നു. കൂട്ടുകാര്‍ വന്ന് നോക്കുമ്പോഴാണ് ഊഞ്ഞാലില്‍ കുരുങ്ങിയനിലയില്‍ കണ്ടത്. അരൂരിലെയും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. അനുജന് ആദിത്യന്.
കുറിഞ്ഞി ഗവ. എല്‍.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാള്‍ കുരുങ്ങി മരിച്ച അരുണ്‍. ശ്വാസംമുട്ടിയതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ കുട്ടിയെ വടവുകോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50-ഓടെയാണ് സംഭവം.
ജോണ്സണ്-സുമ ദമ്പതിമാരുടെ നാല് കുട്ടികളില്‍ മൂന്നാമത്തെ കുട്ടിയാണ് അരുണ്‍. സംഭവസമയം അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. സുഖമില്ലാത്ത അച്ഛനും സഹോദരങ്ങളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.