മാരക മയക്കുമരുന്നുമായി കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി പോലീസ് പിടിയിൽ.
നീലേശ്വരം: വാഹനപരിശോധനയ്ക്കിടയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പടന്നക്കാട് അനന്തംപള്ളയിലെ മുഹമ്മദ് ജയ്ഷാലി (34)നെ യാണ് എസ്.ഐ പി.കെ.സുമേഷും സംഘവും പിടികൂടിയത്. ഇയാള്‍ ഓടിച്ചിരുന്ന കെ.എല്‍ 60 എച്ച് 3860 നമ്പര്‍ ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു.
പ്രാദേശിക വിപണിയില്‍ ഇതിന് ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപ വിലവരും. പടന്നക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് വിപണനസംഘത്തിന്റെ സൂത്രധാരനാണ് പിടിയിലായ ജയ്ഷാല്‍ എന്ന് പോലീസ് പറയുന്നു. ഇയാളെ ഇന്ന് ച്ചക്ക് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാസര്‍കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്നതും ജയ്ഷാലിന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് ലോബിയാണെന്ന് പോലീസ് പറയുന്നു. ജയ്ഷാലിനായി നര്‍ക്കോട്ടിക് സെല്ലും സെപെഷ്യല്‍ സ്ക്വാഡും ദിവസങ്ങളായി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. ജയ്ഷാലിനെ പിടികൂടിയാല്‍ വന്‍തോതില്‍ എംഡിഎംഎ പിടിച്ചെടുക്കാന്‍ കഴിയുമെന്നായിരുന്നു പോലീസ് കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ പിടിയിലാകുമ്പോള്‍ ജയ്ഷാലിന്റെ കൈവശം 14 ഗ്രാം മാത്രമെ എംഡിഎംഎ ഉണ്ടായിരുന്നുള്ളൂ. ഇതിന് മുമ്പും നിരവധി തവണ ജയ്ഷാലിനെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് ഏതാനും വര്‍ഷം മുമ്പ് മയക്കുമരുന്ന് പിടികൂടിയതിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
‘പടന്നക്കാട് മയക്കുമരുന്നിന്റെ ഹബ്ബായി മാറി’യതായി വാര്‍ത്തകൾ വന്നിരുന്നു.. ഇതിന് ശേഷം ജില്ലാ നര്‍ക്കോട്ടിക് സെല്ലും പോലീസും നടത്തിയ വ്യാപക പരിശോധനയില്‍ നിരവധി സ്ഥലങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇവയിലെല്ലാം അറസ്റ്റിലായവരില്‍ ആറുപേര്‍ പടന്നക്കാട് സ്വദേശികളായിരുന്നു. പിടിക്കപ്പെട്ട മയക്കുമരുന്നുകള്‍ പടന്നക്കാടുനിന്നും വില്‍പ്പനക്കായി കൊണ്ടുപോയതും പടന്നക്കാട്ടേക്ക് വില്‍പ്പനക്കായി കടത്തിക്കൊണ്ടുവരുന്നവയുമായിരുന്നു. പ്രതിനിദിനം ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടപാടുകളാണ് പടന്നക്കാട് കേന്ദ്രീകരിച്ച് നടക്കുന്നത്. ജയ്ഷാല്‍ സൂത്രധാരനായ ഈ സംഘത്തിന് കീഴില്‍ നിരവധി ഏജന്റുമാരും അവര്‍ക്ക് സഞ്ചരിക്കാനും മയക്കുമരുന്ന് വിപണനത്തിനുമായി മോട്ടോര്‍ ബൈക്ക് മുതല്‍ ആഡംബര വാഹനങ്ങള്‍ വരെ ഉള്ളതായി നര്‍ക്കോട്ടിക് സെല്ലിന് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംഘത്തെ എളുപ്പത്തില്‍ പിടികൂടാന്‍ കഴിയാറില്ല. കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് പടന്നക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളിലെ പ്രധാനികള്‍ക്ക് പ്രതിമാസം ലഭിക്കുന്നത്. എന്നാല്‍ ഇവരുടെ വരുമാന സ്രേതസ്സ് ഇതുവരെ കണ്ടെത്താനോ പരിശോധിക്കാനോ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറായിട്ടില്ല.