അദ്വൈതിന്റെ മരണം: മാതാവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ നാലു വയസ്സുകാരൻ അദ്വൈതിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാവ് വർഷ(28)യ്ക്കെതിരെ ഐപിസി 304 മനഃപൂർവ്വമല്ലാത്ത നരഹത്യാ വകുപ്പ് ചേർത്ത് ഹോസ്ദുർഗ്ഗ് പോലീസ്, ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
അദ്വൈതിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എലിവിഷം കലർത്തിയ ഐസ്ക്രീം ഫെബ്രുവരി 11-ന് വൈകുന്നേരം അജാനൂർ കടപ്പുറത്തെ വീട്ടിൽ ആദ്യം കഴിച്ചത് വർഷയാണ്. എലിവിഷം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ വർഷ മയങ്ങിപ്പോയപ്പോൾ, വിഷം കലർത്തിയ ഐസ്ക്രീമാണെന്നറിയാതെ അദ്വൈതും, ദൃശ്യയും വർഷ കഴിച്ചതിന്റെ ബാക്കി വന്നിരുന്ന ഐസ്ക്രീം കഴിക്കുകയായിരുന്നു.
അദ്വൈതിന്റെ മരണം എലിവിഷം അകത്തു ചെന്നാണെന്ന് വ്യക്തമായതിനെത്തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഇതിനിടയിൽ വർഷയുടെയും ദൃശ്യയുടെയും ആരോഗ്യ നില വഷളാവുകയും ചെയ്തു. വർഷയിൽ നിന്നും ദൃശ്യയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് കേസിൽ 304-ാം വകുപ്പ് കൂടി കൂട്ടിച്ചർത്തത്.