തിരഞ്ഞെടുപ്പിൽ പ്രശസ്തരെ ഇറക്കാൻ സിപിഎമ്മും; ഞെട്ടിക്കുന്ന പേരുകൾ പട്ടികയിലെന്ന് സൂചന
തിരുവനന്തപുരം: രാഷ്ട്രീയത്തിന് പുറത്ത് വിവിധ മേഖലകളില്‍ പ്രശസ്തരായവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ സിപിഎം. തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസും ബിജെപിയും പ്രശസ്തരെ ഒപ്പം കൂട്ടിതുടങ്ങിയതോടെയാണ് സിപിഎമ്മിലും ഈ ആലോചന മുറുകുന്നത്. ഇരുമുന്നണികളെയും ഞെട്ടിക്കുന്ന ചില പേരുകള്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്കുന്ന സൂചന.
കോണ്‍ഗ്രസിന് രമേശ് പിഷാരടിയും ധര്‍മജനും, ബിജെപിക്ക് ഇ.ശ്രീധരന്. ഇനിയും പലരും വരുമെന്ന് ഇരുപാര്‍ട്ടികളും പറയുന്നു. സിപിഎമ്മിന് ചൂണ്ടിക്കാണിക്കാന്‍ ഇപ്പോഴും മുകേഷ് മാത്രം. മറ്റുള്ളവര്‍ ഇറക്കുന്ന കാര്‍ഡുകള്‍ കണ്ട ശേഷം തുറുപ്പുചീട്ട് ഇറക്കാനിരിക്കുകയാണോ സിപിഎം എന്നാണ് ഇപ്പോഴത്തെ ആകാംക്ഷ. ഇ.ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നതാണ് ഇതുവരെയുള്ളതില്‍ സിപിഎമ്മിനെ അമ്പരപ്പിച്ച നീക്കം. കൊച്ചി മെട്രോ നിര്‍മാണം ഇ. ശ്രീധരനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സമരം ചെയ്ത പാര്‍ട്ടിയാണ് സിപിഎം. പ്രശസ്തരെല്ലാം മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നത് ദോഷമല്ലേ എന്ന് ചോദിക്കുമ്പോള്‍ കാത്തിരുന്നുകാണൂ എന്നാണ് സിപിഎം നേതാക്കളുടെ മറുപടി. സിനിമയ്ക്കപ്പുറം ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, കായികതാരങ്ങള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിങ്ങനെ സ്വന്തംമേഖലകളില് വ്യക്തിമുദ്രപതിപ്പിച്ച ജനസ്വീകാര്യത ഉള്ളവരെയാണ് ഇത്തവണ സിപിഎം തേടുന്നത്.
ചിലരുമായി ആശയവിനിമയവും നടന്നുകഴിഞ്ഞു. പൊതുസ്വീകാര്യര്‍ മല്‍സരിച്ചാല്‍ വിജയിക്കും എന്ന് വിലയിരുത്തപ്പെടുന്ന മണ്ഡലങ്ങളിലാകും പരീക്ഷണം. കഴിഞ്ഞതവണ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ നിര്‍ത്തി സാമുദായിക ഘടകത്തിന്റെ കൂടി പിന്തുണയോടെ ആറന്മുള മണ്ഡലം സിപിഎം പിടിച്ചെടുത്തിരുന്നു. കൈരളി ചാനല്‍ ചെയര്മാന് കൂടിയായ സൂപ്പര്‍ താരം മമ്മൂട്ടി മല്‍സരിക്കും എന്ന അഭ്യൂഹം സമീപകാലത്തെ തിരഞ്ഞെടുപ്പുകളിലൊക്കെ ഉയര്‍ന്നിരുന്നെങ്കിലും അഭ്യൂഹം മാത്രമായി അവസാനിക്കുകയായിരുന്നു. ഇത്തവണ കൈരളി ചാനല്‍ എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവും കൂടിയായ ജോണ്‍ ബ്രിട്ടാസിന്റെ പേരാണ് കേള്‍ക്കുന്നത്. സംവിധായകന് രഞ്ജിത്ത്, മുന്‍ ഫുട്ബോള്‍താരം യു.ഷറഫലി എന്നിവര്‍ ഇടത് സ്ഥാനാര്‍ത്ഥികളാകുമെന്ന അഭ്യൂഹവും ഇത്തവണയുണ്ട്. ഇതില്‍ ഷറഫലി സിപിഎമ്മിനെ സന്നദ്ധത അറിയിച്ചു കഴിഞ്ഞു