കാസർകോട്ട് ഭക്ഷ്യ സംസ്കരണ വിപണന കേന്ദ്രം വരുന്നു, ചെങ്കള പൈക്കയിൽ കേരള ഫുഡ്സ് ഉദ്ഘാടനം 22 ന്, ഇനി വിളിച്ചാല്‍ ഭക്ഷണം തീന്‍മേശയിലെത്തും, സംഘത്തെ മുൻ എം എൽ എ സി എച്ച് കുഞ്ഞമ്പു നയിക്കും
കാസര്‍കോട് :വിവാഹമോ സല്‍ക്കാരമോ എന്തുമാകട്ടെ, ഓഡര്‍ ചെയ്താല്‍ ഊണ്മേശയില് വിഭവസമൃദ്ധമായ ഭക്ഷണമെത്തും. സഹകരണ മേഖലയില്‍ അത്യാധുനിക സംവിധാനങ്ങളോടെ കാസര്‍കോട് ഭക്ഷ്യ സംസ്കരണ വിതരണ കേന്ദ്രം വരുന്നു. കാസര്‍കോട് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് പ്രൊസസിങ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി(കാംപ്കോസ്)യുടെ കീഴിലുള്ള നൂതന സംരംഭമായ കേരള ഫുഡ്സ് ചെങ്കളപഞ്ചായത്തിലെ നെല്ലിക്കട്ടയില്‍ 22ന് മന്ത്രി ഇ പി ജയരാജന് ഉദ്ഘാടനം ചെയ്യും. വിവാഹംപോലുള്ള ചെറുതും വലുതുമായ ചടങ്ങുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാന്റീനുകള്‍ എന്നിവക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഓഡറനുസരിച്ചു കേരള ഫുഡ്സ് എത്തിച്ചുകൊടുക്കുമെന്ന് പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അത്യാധുനിക സൗകര്യമുള്ള കിച്ചണില്‍ സ്റ്റീം ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുക. വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനമടക്കം ഒരുക്കിയാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഫ്ളവര്‍, ഓയില്‍മില്ലുകളും അനുബന്ധമായി പ്രവര്‍ത്തിക്കും. ഇഡ്ലി, ചപ്പാത്തി, പൊറോട്ട, എന്നിവയും ആട്ട, പുട്ടുപൊടി തുടങ്ങിയവയും കറി മസാലകളും കേരള ഫുഡ്സ് ബ്രാന്‍ഡില്‍ താമസിയാതെ വിപണിയിലിറക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനാവും.
കാറ്ററിങ് യൂണിറ്റ് ഉദ്ഘാടനം കെ കുഞ്ഞിരാമന് എംഎല്‍എയും ഫ്ളവര്‍മില്‍ ഉദ്ഘാടനം കലക്ടര്‍ ഡി സജിത് ബാബുവും ചപ്പാത്തി നിര്‍മാണ യൂണിറ്റ് മുന്‍എംപി പി കരുണാകരനും ഉല്പന്നങ്ങളുടെ ആദ്യ വില്പന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബിയും ലോഗോ പ്രകാശനം ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം വി ബാലകൃഷ്ണനും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കെ എ മുഹമ്മദ് ഹനീഫയും പങ്കെടുത്തു.