അന്താരാഷ്ട്ര ഫോക്ലോര് ചലച്ചിത്രോത്സവം പയ്യന്നൂരിൽ 19,20, 21
പയ്യന്നൂർ: കേരളാ ഫോക്ലോര് അക്കാദമി ഫോക്ലോറുമായി ബന്ധപ്പെട്ട് ലോകത്താകമാനം ഉണ്ടാകുന്ന ചലച്ചിത്രങ്ങളുടെ ആസ്വാദനവും പ്രദർശനവും ലക്ഷ്യമിട്ട് അന്താരാഷ്ട്ര ഫോക്ലോര് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ പൊതുസ്വത്താണ് എല്ലാദേശത്തെയും ഫോക് ലോർ എന്ന കാഴ്ചപ്പാടോടെയാണ് അക്കാദമി ഈ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. നാടോടി കലകളെയും സംസ്കാരത്തെയും ജീവിതത്തെയും പുതിയ കാലത്തിന്റെ മാധ്യമത്തിൽ പകർത്തുകയും സൂക്ഷിക്കുകയും ചെയ്യേണ്ടത് സംസ്കാരത്തെ പ്രധാനമായി കാണുന്ന ഒരു ജനതയുടെ ഉത്തരവാദിത്വമാണ്. നമ്മുടെ നാട്ടിലും, നാടോടി കലാരൂപങ്ങളും പ്രാക്തന ജനജീവിതവും അവരുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും കഥകളും ഡോക്യുമെൻ്റ് ചെയ്യുകയും വരും തലമുറയ്ക്ക് അവ പകർന്നു നൽകുകയും ചെയ്യേണ്ടതുണ്ട്. യുവതലമുറയെ ഇത്തരം വിഷയങ്ങളിലേക്ക് ആകർഷിക്കുക കൂടി ഈ അന്താരാഷ്ട്ര ചലാത്രോത്സവത്തിന്റെ ലക്ഷ്യമാണ്.
ഫെബ്രുവരി 19, 20, 21 പയ്യന്നൂര്‍ ശാന്തി സിനിമാസിലെ രണ്ടു സ്ക്രീനുകളില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ 17 ഫീച്ചര്‍ സിനിമകളും അത്ര തന്നെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയങ്ങളായ മനോജ് കാനയുടെ കെഞ്ചിര, സന്തോഷ് മണ്ടൂരിന്റെ പനി ഉള്‍പ്പെടെയുള്ള മലയാള സിനിമകളും മറാത്തി, അരുണാചല്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളും ഉള്‍പ്പെട്ട മത്സരവിഭാഗം, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഉള്‍പ്പെട്ട ലോക സിനിമാ വിഭാഗം, അരവിന്ദന്റെ കുമ്മാട്ടി, കെ പി കുമാരന്റെ തോറ്റം, എം ടി അന്നൂരിന്റെ കാല്‍ചിലമ്പ്, ഷാനവാസ് നരണിപ്പുഴയുടെ കരി അടക്കമുള്ള സിനിമകള്‍ ഉള്‍പ്പെട്ട ഫോക്കസ് വിഭാഗം എന്നിങ്ങനെ വ്യത്യസ്തമേഖലകളില്‍ നിന്നുള്ള സിനിമകള്‍ ഈ ചലച്ചിത്രോത്സവത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. ഫിലിംസ് ഡിവിഷന് പാക്കേജ് ഉള്‍പ്പെടെയുള്ള പഴയതും പുതിയതുമായ ഇന്ത്യയിലെ ഫോക് ഡോക്യുമെന്ററികളും ഈ മേളയില്‍ ഉണ്ടാവും. ഏറ്റവും നല്ല ഫീച്ചര്‍, ഡോക്യുമെന്ററി, ഹ്രസ്വ സിനിമകള്‍ക്ക് ഏറ്റവും മികച്ച പുരസ്കാരങ്ങളും ഈ മേളയിൽ സമ്മാനിക്കും. ഇന്ത്യയിലെ അറിയപ്പെടുന്ന ഫോക് സംഗീത ട്രൂപ്പുകള്‍ മേളയോട് അനുബന്ധമായ പരിപാടികളില്‍ പങ്കെടുക്കും.
ഫോക് ലോര്‍ അക്കാദമി വലിയൊരു തുക മാറ്റിവെച്ച് പയ്യന്നൂരിലെയും പരസരപ്രദേശങ്ങളിലെയും ചലച്ചിത്ര സ്നേഹികല്ക്കായി എല്ലാക്കാലവും നിലനില്ക്കത്തക്ക നിലയില്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ എന്ന നിലയിലാണ് ഈ ഫോക് ചലച്ചിത്ര മേള ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പൂര്‍ണ്ണമായും സൗജന്യമായാണ് മേളയിലെക്കുള്ള പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന മേള എന്ന നിലയില്‍ വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ ഈ ഫിലിം ഫെസ്റ്റിവലില്‍ പ്രവേശനം അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്ന് സംഘാടക സമിതി വ്യക്തമാക്കി. ഫോട്ടോ പതിച്ച ഡെലിഗേറ്റ് പാസ് നിര്‍ബന്ധമാണ്. അതിനായി ഫെസ്റ്റിവല്‍ റെജിസ്ട്രേഷന് ചെയ്യേണ്ടതുണ്ട്. 200 പേര്‍ക്ക് നേരിട്ടും 200 പേര്‍ക്ക് ഓണ്‍ലൈനിലും മാത്രമാണ് റെജിസ്ട്രേഷന് നല്കാന് കഴിയുക. ഓണ്‍ലൈന്‍ റെജിസ്ട്രേഷന് 15 ന് രാവിലെ പത്തുമണി മുതല്‍ ആരംഭിച്ചു..(സൈറ്റ് https://keralafolklore.org)
നേരിട്ടുള്ള റെജിസ്ട്രേഷൻ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് റോഡിലുള്ള താലൂക്ക് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ഫെസ്റ്റിവല്‍ സംഘാടക സമിതി ഓഫീസില്‍ നടത്തും. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കരുതണം. .