ആത്മീയ ചികിത്സയുടെ പേരില്‍ 40 പവന് തട്ടിയെടുത്ത യുവാവ് കുടുങ്ങി, പിടിയിലായത് പോലീസിനെ ആക്രമിച്ച സ്ത്രീ പീഡനക്കേസിലെ പ്രതി
മലപ്പുറം :വേങ്ങരയിൽ ആത്മീയ ചികിത്സയുടെ പേരില്‍ 40 പവന് തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. തിരൂര്‍ പുറത്തൂര്‍ പാലക്കാവളപ്പില്‍ ശിഹാബുദ്ദീനാണ് (38) അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. മൊബൈല്‍ വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലെ പ്രശ്നങ്ങള്‍ ആത്മീയ ചികിത്സ നടത്തുന്നയാളെ കൊണ്ട് പരിഹരിപ്പിക്കാമെന്ന് പറഞ്ഞാണ് പലപ്പോഴായി സ്വര്‍ണം തട്ടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്ത്രീ പീഡനക്കേസില്‍ ശിഹാബുദ്ദീനെ പിടികൂടിയതറിഞ്ഞാണ് യുവതിയുടെ ബന്ധുക്കള്‍ വേങ്ങര പൊലീസിനെ സമീപിച്ചത്. തിരൂര്‍,താനൂര്‍, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകളുണ്ടെന്ന് വേങ്ങര സ്റ്റേഷന് ഹൗസ് ഓഫീസര്‍ എ.ആദംഖാന് പറഞ്ഞു. 12 ഓളം സിംകാര്‍ഡുകള്‍ മെഡിക്കല്‍ കോളേജ് പൊലീസ് ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. 40ഓളം സ്ത്രീകള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നല്കാതിരിക്കുകയാണ്. താനൂര്‍ എസ്.ഐയെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു