പൈവളിഗെ സോളാര്‍ പാര്‍ക്ക് ഉദ്ഘാടനം 18ന്പ്രധാനമന്ത്രി നിർവഹിക്കും പദ്ധതി ഉത്തര കേരളത്തെ പ്രകാശമാനമാക്കും.
കാസര്‍കോട്:സംസ്ഥാനത്തെ വന്‍കിട സൗരോര്‍ജ വൈദ്യുതനിലയമായ പൈവളിഗെ സോളാര്‍ വൈദ്യുതി പാര്‍ക്ക് 18ന് 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി കമീഷന് ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഓണ്‍ലൈനില്‍ പങ്കെടുക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ച്ഡിസി ഇന്ത്യാ ലിമിറ്റഡും കെഎസ്ഇബിയും ചേര്‍ന്നുള്ള സംയുക്ത സംരംഭം പൈവളികെയില്‍ കൊമംഗളയില് സംസ്ഥാന സര്‍ക്കാര്‍ നല്കിയ 250 ഏക്കര്‍ ഭൂമിയിലാണ് സ്ഥാപിച്ചത്. അമ്പത് മെഗാവാട്ട് ശേഷിയുള്ളതാണ് പദ്ധതി. 2019ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതി ടിഎച്ച്ഡിസി ഇന്ത്യാ ലിമിറ്റഡിന്റെ കീഴില്‍ 270 കോടി രൂപ ചെലവിട്ടാണ് പൂര്‍ത്തിയാക്കിയത്. ഇവിടെ ഉല്പാദിപ്പിക്കുന്ന 50 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബിക്ക് ലഭിക്കും. 25 വര്‍ഷത്തേക്ക് 3 രൂപ 10 പൈസ നിരക്കിലാണ് ലഭിക്കുക. കുറഞ്ഞ ചെലവിലുള്ള വൈദ്യുതി വടക്കന്‍ കേരളത്തിലെ ഊര്‍ജ ക്ഷാമം പരിഹരിക്കാന്‍ ഉപകാരമാകും.
പിണറായി സര്‍ക്കാരിന്റെ ?മറ്റൊരു സ്വപ്നപദ്ധതി
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സോളാര്‍ വൈദ്യുതി നിലയങ്ങള്‍ക്ക് പദ്ധതി ആവിഷ്കരിച്ചത്. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് അമ്പലത്തറ, പൈവളിഗെ എന്നിവിടങ്ങളിലാണ് 250 ഏക്കര്‍ സ്ഥലം വീതം കൈമാറിയത്. 50 മെഗാവാട്ട് ശേഷിയുള്ള അമ്പലത്തറയിലെ സൗരോര്‍ജ നിലയത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി. ഇതിനകം 100 കോടി രൂപയുടെ വൈദ്യുതി ഉല്പാദിപ്പിച്ചു. 325 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ റിന്യൂവബിള്‍ ഡെവലപ്മെന്റ് ഏജന്‍സി ലിമിറ്റഡി (ഐആര്‍ഇഡിഎ)ന് കീഴിലാണ് നിലയം സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ 28 വര്‍ഷത്തെ പാട്ടത്തിനാണ് രണ്ടിടത്തും ഭൂമി നല്‍കിയത്.
ആദ്യത്തെ അഞ്ച് വര്‍ഷം പാട്ടത്തുക സൗജന്യമാണ്. പിന്നീട് വര്‍ഷം 32 ലക്ഷത്തോളം രൂപ പാട്ടമായി ഒരു പ്ലാന്റില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് വരുമാനം ലഭിക്കും. പൈവളിഗെയില്‍ 410 വാട്ട് ഉല്പാദന ശേഷിയുള്ള പാനലുകളാണ് ഘടിപ്പിച്ചിച്ചിട്ടുള്ളത്. മറ്റുളളവയേക്കാളും 25 ശതമാനം യൂണിറ്റ് അധികം വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയും. എട്ട് കിലോമീറ്റര്‍ അകലെയുള്ള കുബനൂര്‍ 110 കെവി സബ്സ്റ്റേഷനിലേക്ക് 33 കെവി ലൈനിലൂടെ വൈദ്യുതി എത്തിക്കും. ഇവിടെ നിന്ന് പൊതുവിതരണ ശൃംഖലക്ക് കൈമാറും. മൈലാട്ടി സബ്സ്റ്റേഷന് വഴി ജില്ലയിലാകെ വൈദ്യുതി എത്തും. ടാറ്റാ പടൊണ് പാര്‍ക്കിന്റെ നിര്‍മാണം നിര്‍വഹിച്ചത്.