കാസർകോട് : എറണാകുളത്തുനിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന പ്ലൈവുഡ് കയറ്റിയ 42 ടൺ ഭാരമുള്ള ചരക്കു വാഹനം ഇടതു വശത്തേക്ക് ചരിഞ്ഞു കൊണ്ട് പൊയ്ക്കൊണ്ടിരിക്കുന്നത്, ഞായറാഴ്ച രാത്രികാല പരിശോധനയ്ക്കിടെ കാസർകോട് ആർ.ടി.ഒ. എൻഫോഴ്സ്മെൻറ് സ്ക്വോഡിൻറെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ തന്നെ വാഹനം നിർത്താൻ ആവശ്യപ്പെടുകയും, ശേഷം നടത്തിയ പരിശോധനയിൽ പ്ലൈവുഡ് കയറ്റിയ വാഹനം ആണെന്നും ലോഡിനെ ബന്ധിപ്പിച്ചിട്ടുള്ള പ്ലാസ്റ്റിക് കയർ വലിഞ്ഞുമുറുകിയതും,പൊട്ടിയതും മൂലം കയറ്റിയ പ്ലൈവുഡ്കൾ കൂടുതലായി ഇടതുഭാഗത്തേക്ക് നീങ്ങി ചരിഞ്ഞ ഇരിക്കുന്നതും കാണപ്പെട്ടു. തുടർന്ന് വാഹനത്തെ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റുകയായിരുന്നു. പരിശോധനയ്ക്ക നേതൃത്വം നൽകിയ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ. അരുൺ രാജും, എസ്. ആർ. ഉദയകുമാറും വാഹനത്തിലെ ഭാരം ക്രമീകരിക്കുന്നതിനായി കാഞ്ഞങ്ങാട് നിന്ന് പുലർച്ചെതന്നെ ജെ.സി.ബി ഏർപ്പെടുത്തി നൽകി. ഒരു മാസം മുൻപ് കാസർഗോഡ് ടൗണിനടുത്ത് ദേശീയപാതയിൽ പ്ലൈവുഡ് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും മരിക്കാൻ ഇടയായ സാഹചര്യം, ലോറി ഡ്രൈവറെയും ക്ലീനറെയും ബോധ്യപ്പെടുത്തുകയും, ലോഡ് സുരക്ഷിതമായ് കൊണ്ടുപോകുന്നതിന് സേഫ്റ്റി റോപ്പും ഹുക്കുകളും ആവശ്യമാണെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അതിൻറെ അടിസ്ഥാനത്തിൽ രാവിലെ ഹാർഡവെയർ ഷോപ്പ് തുറന്നതിനു ശേഷം, പുതുതായി വാങ്ങിയ സേഫ്റ്റി റോപ്പ് ഘടിപ്പിച്ച ശേഷമാണ് വാഹനം യാത്ര പുനരാരംഭിച്ചത്.
സംഭവിക്കാമായിരുന്ന അപകടത്തിൻറെ വ്യാപ്തി മനസ്സിലാക്കിയ ഡ്രൈവർ സേഫ് കേരളയുടെ കരുതലിനും, മറ്റു സഹായങ്ങൾ എല്ലാം ഏർപ്പാട് ചെയ്ത കാഞ്ഞങ്ങാട്കാരുടെ സഹകരണത്തിനും നന്ദി പറയാനും മടിച്ചില്ല. ശാസ്ത്രീയമായ വാഹനപരിശോധന രീതികളിലൂടെ വാഹനാപകടങ്ങൾ കുറയ്ക്കുക എന്നതിലൂന്നി ഇനിയും പരിശോധനകൾ തുടരുമെന്നും, ഇതുപോലെ നാട്ടുകാരുടെ സഹകരണം തുടർന്നും അത്യന്താപേക്ഷിതമാണന്നും എൻഫോഴ്സ്മെൻറ് ആർ.ട്ടി ഒ. ജഴ്സൺ ടി.എം. അഭ്യർത്ഥിച്ചു.