മലപ്പുറം: സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 42 ശതമാനവും ഇരുചക്രവാഹന യാത്രക്കാരെന്ന് കണക്കുകൾ. 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള പൊലീസ് ക്രൈം റെകോഡ്സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാലയളവില്‍ മാത്രം 1249 പേര്‍ക്കാണ് ഇരുചക്ര വാഹനാപകടങ്ങളില്‍ ജീവന് നഷ്ടമായത്. ഇതില്‍ 970 പേര് ബൈകപകടങ്ങളിലും 269 പേര് സ്കൂടെര്‍ അപകടങ്ങളിലുമാണ് മരിച്ചത്. 2019ല്‍ ആകെ വാഹനാപകട മരണങ്ങളില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ 40 ശതമാനവും 2018 ല്‍ 38 ശതമാനവുമായിരുന്നു.
2020ല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അപകടനിരക്കും മരണനിരക്കും കുറഞ്ഞെങ്കിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ പിന്‍വലിച്ചതോടെ അപകടങ്ങള്‍ കുത്തനെ കൂടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
2020 ഏപ്രിലില്‍ 354 അപകടങ്ങളില്‍ 52 പേർ മരിച്ചപ്പോൾ ഡിസംബറില്‍ 2323 അപകടങ്ങളിലായി 370 പേർ ആണ് മരണപ്പെട്ടത്. സംസ്ഥാനത്തു ഇക്കാലയളവില്‍ 27,877 വാഹനാപകടങ്ങളിലായി 2979 പേരാണ് ആകെ മരിച്ചത്.
അപകടത്തില്‍പെടുന്നവയില്‍ രണ്ടാം സ്ഥാനത്തു കാറുകളാണ് . ഒരു വര്‍ഷത്തിനിടെ 7729 കാറപകടങ്ങളില്‍ 614 പേര് മരിച്ചു. 1192 ലോറികള്‍ അപകടംവരുത്തി 614 പേരും 2458 ഓടോറിക്ഷ അപകടങ്ങളില്‍ 146 പേരും 713 സ്വകാര്യ ബസപകടങ്ങളില്‍ 105 പേരും 520 മിനി ലോറി അപകടങ്ങളില്‍ 86 പേരും 414 ടിപ്പര്‍ ലോറി അപകടങ്ങളില്‍ 70 പേരും 349 മീഡിയം ചരക്കുവാഹന അപകടങ്ങളില്‍ 53 പേരും 296 കെ എസ് ആര് ടി സി ബസുകളില്‍ 52 പേരും ഒരുവര്‍ഷത്തിനിടെ മരിച്ചു.
103 അപകടങ്ങളില്‍ വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. അജ്ഞാത വാഹനമിടിച്ച് മരിച്ചത് 24 പേരാണ്. അപകടം വരുത്തുന്നതില്‍ ആംബുലന്‍സുകളും പിന്നിലല്ല. 129 ആംബുലന്‍സ് അപകടങ്ങളില്‍ 22 പേരാണ് മരിച്ചത്. ഇതില്‍ 18 എണ്ണം സ്വകാര്യ ആംബുലന്സുകളായിരുന്നു.