കാപ്പനല്ല ആര് പോയാലും എൽ ഡി എഫിന് ഒരു പ്രശ്നവുമില്ല, നേരിട്ടുള്ള ഫൈറ്റിന് തയ്യാര്‍: ജോസ് കെ. മാണി
കാസര്‍കോട്: ജനപിന്തുണയും കാഴ്ചപ്പാടുമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ അടിത്തറയെന്ന് ചെയര്മാന് ജോസ് കെ. മാണി പറഞ്ഞു. എല്‍.ഡി.എഫ് വികസനമുന്നേറ്റ യാത്രയില്‍ പങ്കെടുക്കാനെത്തിയ ജോസ് കാസര്‍കോട് സിറ്റി ടവറില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആരു മത്സരിച്ചാലും എല്‍.ഡി.എഫിന് ഒരു ഭയവുമില്ല. നേരിട്ട് ഫൈറ്റ് ചെയ്യാനും മുന്നണി തയ്യാറാണ്.ഒരു വ്യക്തി വരുന്നു പോകുന്നു എന്ന് കുറേ ദിവസങ്ങളായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ വ്യക്തത വരുമ്പോള്‍ ആവശ്യമെങ്കില്‍ ഇടതുമുന്നണി നേതൃത്വം പ്രതികരിക്കും. ഇടതുമുന്നണിയില്‍ യാതൊരുവിധ സീറ്റ് ചര്‍ച്ചയും നടന്നിട്ടില്ല. ആര് എവിടെ പോയാലും മത്സരിച്ചാലും ഇന്നത്തെ നിലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു ക്ഷീണവുമുണ്ടാകില്ല.കാപ്പന്റെ നടപടി വഞ്ചനയാണെന്ന് സി.പി.ഐയും മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞല്ലോ എന്ന ചോദ്യത്തിന് അതില്‍ തന്നെ ഉത്തരം ഉണ്ടല്ലോ എന്നായിരുന്നു മറുപടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മദ്ധ്യതിരുവിതാംകൂറില്‍ മാത്രമല്ല കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലുള്‍പ്പെടെ വലിയ മുന്നേറ്റമാണ് കേരള കോണ്‍ഗ്രസും എല്‍.ഡി.എഫും ഉണ്ടാക്കിയത്. ഇക്കാര്യം കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ജോസ് പറഞ്ഞു.