സമാന്തര കമ്മിറ്റികൾ ക്ഷേത്രങ്ങളിലെ വരുമാനം തട്ടിക്കൊണ്ടുപോകുന്നു , ഗുരുതര ആരോപണവുമായി ദേവസ്വം വകുപ്പ്
കോഴിക്കോട് :ക്ഷേത്രങ്ങളിലെ ഉത്സവച്ചെലവ്, വഴിപാട് ചെലവ്, തന്ത്രിദക്ഷിണ എന്നിവ ദുര്‍വ്യയമാണെന്ന് ദേവസ്വം വകുപ്പ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച്, പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് പരാമര്‍ശം. മലബാര്‍ ദേവസ്വം ബോര്‍ഡിലെ കാര്യമാണെങ്കിലും ദേവസ്വം വകുപ്പിന്റെ നിര്ദേശമായതിനാല് ഭാവിയില്‍ മറ്റു ദേവസ്വം ബോര്‍ഡുകളിലും കണ്ടെത്തൽ ബാധകമാകുമോയെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.
ക്ഷേത്രവരുമാനത്തില്‍നിന്നുള്ള ചെലവിനങ്ങള്‍ നിയന്ത്രിക്കുന്നതിനെപ്പറ്റി സൂചിപ്പിക്കുന്ന ഭാഗത്ത്, ദുര്‍വ്യയങ്ങള്‍ പ്രത്യേകിച്ച് ഉത്സവച്ചെലവ്, വഴിപാട് ചെലവ്, തന്ത്രിദക്ഷിണ എന്നിവ പരമാവധി കുറയ്ക്കേണ്ടതാണെന്ന് പറയുന്നു. എന്നാല്‍ ക്ഷേത്രസങ്കല്പമനുസരിച്ച് വഴിപാടുകള്‍, ഉത്സവങ്ങള്‍ എന്നിവ ഒഴിവാക്കാനാകാത്ത ആചാരവും തന്ത്രിദക്ഷിണ താന്ത്രികച്ചടങ്ങുകളുടെ ഭാഗമാണെന്നാണ് തന്ത്രി മണ്ഡലമടക്കമുള്ള സംഘടനകള്‍ പറയുന്നത്. ഇവയെ ദുര്‍വ്യയമായി കണക്കാക്കാനാവില്ലെന്നും കുറവ് വരുത്താനാവില്ലെന്നും അവര്‍ വാദിക്കുന്നു.
ക്ഷേത്രങ്ങളിലെ ചെലവ് അധികരിക്കുന്നതിനാല്‍ അര്‍ഹതപ്പെട്ട ശമ്പളം, കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമബത്ത എന്നിവ ക്ഷേത്രജീവനക്കാര്‍ക്ക് നല്‍കിവരുന്നില്ലെന്ന കാര്യം സര്‍ക്കാര്‍ ഉത്തരവില്‍ എടുത്തുപറയുന്നു. ഉത്സവ-വഴിപാട് ചെലവുകളും തന്ത്രിദക്ഷിണയും എസ്റ്റാബ്ലിഷ്മെന്റ് ചെലവായി കണക്കാക്കണമെന്നും പൊതുനിബന്ധനയിലുണ്ട്. ഈ ചെലവുകള്‍ വരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടരുതെന്ന നിര്‍ദേശവും മുന്നോട്ടുവയ്ക്കുന്നു.
ഉത്സവനടത്തിപ്പ്, ഭണ്ഡാരം തുറന്ന് എണ്ണല്‍ തുടങ്ങിയ പ്രവൃത്തികള്‍ ക്ഷേത്രജീവനക്കാരുടെ ഔദ്യോഗിക ജോലിയാണെന്നും ഇവയ്ക്ക് അധികവേതനമോ അലവന്‍സുകളോ അനുവദിക്കരുതെന്നും നിബന്ധനകളില്‍ പറഞ്ഞിട്ടുണ്ട്. സമാന്തര കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് ക്ഷേത്രവരുമാനം ചോര്‍ത്തിക്കൊണ്ടുപോകുന്നത് തടയുന്നതിന് ജീവനക്കാര്‍ക്ക് ബാധ്യതയുള്ളതാണെന്നും അവരുടെ ഉത്തരവാദിത്വമാണെന്നും ദേവസ്വം വകുപ്പ് പറയുന്നു.