ഭാര്യയും 13 വയസ്സുള്ള മകളും തനിച്ചാകും: അനാഥാലയം നടത്തുന്നു; ശിക്ഷ ഇളവു ചെയ്യണം’
കോട്ടയം ∙ ‘‘ഞാൻ ജയിലിലാകുന്നതോടെ ഭാര്യയും 13 വയസ്സുള്ള മകളും തനിച്ചാകും. ആരുമില്ലാത്ത 9 കുട്ടികൾക്കു വേണ്ടി അനാഥാലയം നടത്തുന്നുണ്ട്. ശിക്ഷയിൽ ഇളവു വേണം’’- വിതുര പീഡനക്കേസിലെ ഒന്നാം പ്രതി സുരേഷ് കോടതിയോടു ബോധിപ്പിച്ചത് ഇതാണ്. കേസിൽ ശിക്ഷ വിധിക്കുന്നതിനു മുൻപാണ് ‘എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ’ എന്നു പ്രതിയോടു കോടതി ആരാഞ്ഞത്. ‘‘അനാഥയുവതിയെയാണു ഞാൻ വിവാഹം കഴിച്ചത്. കള്ളം പറയാറില്ല, ദൈവവിശ്വാസിയാണ്, തമിഴ്നാട്ടിലെ താംബരത്ത് ഒരു കുടുംബം നടത്തിവന്ന അനാഥാലയം ഇപ്പോൾ ഞാനാണു നടത്തുന്നത്. 5 മുതൽ 9 വരെ വയസ്സുള്ള കുട്ടികളാണ് ഇവിടെയുള്ളത്. ഇവരുടെ ഭക്ഷണവും വസ്ത്രവും മറ്റു ചെലവുകളും വാടകയുമെല്ലാം നൽകുന്നതു ഞാനാണ്. എന്നെ ശിക്ഷിച്ചാൽ ഇവർ അശരണരാകും.’’– സുരേഷ് കോടതിയോടു പറഞ്ഞു.
3 വർഷമായി ജയിലിലാണെന്നും ശിക്ഷാകാലയളവിൽ നിന്ന് ഇതു കുറയ്ക്കണമെന്നും പ്രതി കോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് ഒരു മണിക്കൂർ നിർത്തിവച്ച ശേഷം വീണ്ടും കോടതി ചേർന്നു ശിക്ഷ വിധിക്കുകയായിരുന്നു.കോടതി നടപടികൾ പൂർത്തിയാക്കി ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് ഇയാളെ ജില്ലാ ജയിലിലേക്കു കൊണ്ടുപോയത്.
അനാഥാലയത്തെപ്പറ്റി അന്വേഷിക്കണം
‘‘ഈശ്വരന്റെ കയ്യൊപ്പുള്ള വിധിയാണ് ഉണ്ടായത്. ചതിക്കുഴിയിൽ വീണു പോകുന്ന ആരും ജീവിതം അവസാനിച്ചു എന്നു കരുതരുത്. നാട്ടിലെ നിയമത്തിലും നീതിയിലും വിശ്വസിച്ച് അടിയുറച്ചു മുന്നോട്ടു പോകണം. കേസിന്റെ എല്ലാ ഘട്ടത്തിലും എനിക്ക് എല്ലാ പിന്തുണയും തന്ന് കൂടെ നിർത്തിയതു ഭർത്താവും കുടുംബവുമാണ്.അർഹിക്കുന്ന ശിക്ഷയാണു പ്രതിക്കു ലഭിച്ചത്. പ്രതിയായ സുരേഷ് ശിക്ഷയിളവു കിട്ടുന്നതിനു വേണ്ടി അനാഥരായ കുട്ടികളെ തമിഴ്നാട്ടിൽ സംരക്ഷിക്കുന്നുവെന്നു കോടതിയിൽ പറഞ്ഞതായി അറിഞ്ഞു. അങ്ങനെയെങ്കിൽ ഇതു സംബന്ധിച്ചു ബന്ധപ്പെട്ടവർ ഗൗരവമായി അന്വേഷിക്കണം. ഈ വിധി കേട്ടപ്പോഴാണു ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിച്ചത്. കഴിഞ്ഞ 24 വർഷമായി ജീവിതത്തിൽ അനുഭവിച്ച വേദനയും മാനസിക പിരിമുറുക്കവുമെല്ലാം ഈ വിധിയിലൂടെ ഇല്ലാതായി. നമ്മുടെ കയ്യിൽ തെറ്റില്ലെങ്കിൽ അവസാനനീതി നമുക്കൊപ്പം ആയിരിക്കും.’’
∙ വിതുര കേസിൽ പീഡനം അനുഭവിച്ച യുവതി (1995–96 കാലത്തു പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് ഇപ്പോൾ 42 വയസ്സ്).
വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനു (ഷംസുദീൻ മുഹമ്മദ് ഷാജഹാൻ- 52) വിവിധ വകുപ്പുകളിലായി 24 വർഷം കഠിനതടവും 1.09 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു വിധിയിൽ പറയുന്നതിനാൽ 10 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. പിഴ അടച്ചില്ലെങ്കിൽ 8 മാസം അധികതടവ് അനുഭവിക്കണം. കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി ജോൺസൺ ജോണാണു വിധി പറഞ്ഞത്. പ്രതിയെ കഴിഞ്ഞ ദിവസം കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു.