കുപ്രസിദ്ധ വാഹന മോഷ്ടാവ് ‘വീരപ്പൻ റഹീം’ കഞ്ചാവുമായി പിടിയിൽ;
പരപ്പനങ്ങാടി: കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമും 2 കൂട്ടാളികളും 14.5 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിൽ. തേഞ്ഞിപ്പലം, പെരുവള്ളൂർ പഞ്ചായത്തുകളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് അന്തർ സംസ്ഥാന വാഹന മോഷ്ടാവും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ പെരുവള്ളൂർ കൂമണ്ണ ഒളകരയിൽ പാറക്കാട്ട് എറാട്ട് വീട്ടിൽ അബ്ദുറഹീം (വീരപ്പൻ റഹീം–54), മൂന്നിയൂർ വെളിമുക്ക് കൂഫയിൽ പാലമുറ്റത്ത് വീട്ടിൽ ബാവുട്ടൻ (നൗഷാദ്–33), തേഞ്ഞിപ്പലം മുക്കൂട് തറയിൽ വീട്ടിൽ നന്ദു (ഷിൻസ്–26) എന്നിവർ പിടിയിലായത്.കഞ്ചാവു കടത്താൻ ഉപയോഗിച്ച 2 കാറുകളും പിടിച്ചെടുത്തു. മുൻപ് നാടൻ തോക്ക് നിർമിച്ചു വൻ തോതിൽ വിൽപന നടത്തിയതിന് റഹീമിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനു ശേഷമാണ് വീരപ്പൻ റഹീം എന്ന പേരു വന്നത്.
ആയിരക്കണക്കിനു വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചുവിറ്റിട്ടുണ്ടെങ്കിലും ഇപ്പോൾ നൂതന സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കുന്നത് എളുപ്പമല്ലാത്തതിനാൽ കഞ്ചാവ് വിൽപനയിലേക്കു തിരിഞ്ഞെന്നാണ് റഹീം എക്സൈസിനു മൊഴി നൽകിയത്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ ടി.ഷിജു മോൻ, പി.പ്രജോഷ് കുമാർ എന്നിവർ ചേർന്നാണ് റഹീമിനെ പിടികൂടിയത്.