കാല് നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം ബാവിക്കര തടയണ യാഥാര്‍ഥ്യമായി
കാസർകോട്:: കാല് നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ബാവിക്കര തടയണ യാഥാര്‍ഥ്യമായി. പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം നിറച്ച തടയണയുടെ ഷട്ടര്‍ തുറക്കുന്നത് കാണാന്‍ ഒട്ടേറെ പേരാണ് ഇന്നലെ പദ്ധതി പ്രദേശത്ത് എത്തിയത്. നാല് മീറ്ററാണ് സംഭരണ ശേഷി. 3.63 മീറ്റര്‍ ഉയരത്തില്‍ വെള്ളം നിറച്ചു. ഈ നിരപ്പില്‍ തന്നെ പയസ്വിനി പുഴയിലെ പാണ്ടിക്കണ്ടം തടയണയുടെ സമീവപത്ത് 1.3 മീറ്റര്‍ ഉയരത്തില്‍ വെള്ളം നിറഞ്ഞിരുന്നു. കരിച്ചേരിപ്പുഴയിലും ജലനിരപ്പുയര്‍ന്നു. ഇന്നലെ രാവിലെ 11.20ന് ആണ് തടയണയുടെ 4 ഷട്ടറുകളും ഉയര്‍ത്തിയത്. പ്രശ്നങ്ങള്‍ പരിഹരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ജലം സംഭരിക്കും. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ തടയണയുടെ അവസാനഘട്ട മിനുക്ക് പണികള്മാത്രമാണ് ഇനി ബാക്കിയുള്ളത്. 27.75 കോടി രൂപ ചെലവിലാണ് ബാവിക്കര ശുദ്ധജല പദ്ധതിയുടെ തടയണ മുനമ്പത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.