മധ്യപ്രദേശിൽ പീഡനക്കേസ് പ്രതി ദളിത് ബാലികയെ പീഡിപ്പിച്ച് കൊന്നു
ഭോപ്പാൽ : മധ്യപ്രദേശിലെ മൊറേനയില്‍ സ്ത്രീയെ പീഡിപ്പിച്ചതിന് ആറുമാസം തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആള് അഞ്ചു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മായിയെ ഉപദ്രവിച്ചകേസിലെ ശിക്ഷ കഴിഞ്ഞിറങ്ങി 10 ദിവസത്തിനുള്ളിലാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ ബൗണ്ടി രാജകിനെ(36) സബല്‍ഗഢ് പൊലീസ് അറസ്റ്റ് ചെയ്തു.
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം, പോക്സോ നിയമം എന്നിവ പ്രകാരമാണ് അറസ്റ്റ്. വ്യാഴാഴ്ച കാണാതായ പെണ്‍കുട്ടിയെ ഗ്രാമത്തിനുസമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികാരത്തിന്റെ ഭാഗമായാണ് കുട്ടിയെ കൊന്നതെന്ന് കുടുംബം പറഞ്ഞു. വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ റോഡ് ഉപരോധിച്ചു. നാട്ടുകാര്‍ ഇയാളുടെ വീട് ആക്രമിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണ്.