235 കോടിക്ക് 14.56 കോടി കമ്മിഷൻ: ധർമടത്തെ കൺസൽറ്റൻസിയിൽ ദുരൂഹത
കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ മണ്ഡലമായ ധർമടത്ത് 235 കോടി രൂപ ചെലവിൽ തുടങ്ങാനിരിക്കുന്ന മുഴപ്പിലങ്ങാട് ബീച്ച് വികസന പദ്ധതിയുടെ കൺസൽറ്റൻസി കരാർ സംശയ നിഴലിൽ. വിനോദസഞ്ചാര മേഖലയിൽ വലിയ പരിചയമില്ലാത്ത റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് 6.25% കമ്മിഷനിൽ കൺസൽറ്റൻസി നൽകിയതിലാണു ദുരൂഹത. 5 കോടി രൂപയ്ക്കു മുകളിൽ ചെലവുള്ള പദ്ധതികൾക്കു പദ്ധതിത്തുകയുടെ 5 ശതമാനത്തിലധികം കമ്മിഷൻ നൽകരുതെന്ന ധനവകുപ്പിന്റെയും കിഫ്ബിയുടെയും വ്യവസ്ഥ മറികടന്നാണു കൺസൽറ്റൻസി കരാർ നൽകിയിരിക്കുന്നത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ആദ്യം കേരള ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ (ഇൻകെൽ) ഏൽപിച്ചിരുന്നെങ്കിലും പിന്നീടു കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനെ (കെഐഐഡിസി) ചുമതലപ്പെടുത്തുകയായിരുന്നു. ടൂറിസം വകുപ്പിന് എംപാനൽ ചെയ്ത കൺസൽറ്റന്റുമാരുടെ പട്ടിക ഉണ്ടായിട്ടും ആഗോള ടെൻഡറിലൂടെയാണു കൺസൽറ്റൻസിയെ കണ്ടെത്തിയത്. ടൂറിസം വകുപ്പിന്റെ പദ്ധതിയാണെങ്കിലും കരാറിന് അന്തിമ അനുമതി നൽകിയതും തുടർനടപടികൾക്കുള്ള പച്ചക്കൊടി കാട്ടിയതും മുഖ്യമന്ത്രി നേരിട്ടാണെന്നു വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
പരമാവധി 11.85 കോടി രൂപ കൺസൽറ്റൻസി ഫീസ് നൽകേണ്ട സ്ഥാനത്ത് ഈ കരാർ പ്രകാരം 14.56 കോടി ചെലവഴിക്കേണ്ടി വരും. കൺസൽറ്റൻസി കരാറിനായി കമ്പനികൾ തമ്മിൽ മത്സരം കൂടുമ്പോൾ രണ്ടു ശതമാനത്തിൽ താഴെ മാത്രം ഫീസ് ഈടാക്കാൻ വരെ സാധ്യതയുള്ളപ്പോഴാണിത്. ടൂറിസം വകുപ്പിലെ ഉന്നതർ ഉൾപ്പെട്ട പരിശോധനാ സമിതി, ടൂറിസം രംഗത്തു മുൻപരിചയമുള്ള കൺസൽറ്റൻസികളെ തഴഞ്ഞ് ഒരു കൺസൽറ്റൻസിക്കു മാത്രം മാർക്ക് കൂട്ടി നൽകുകയായിരുന്നു എന്ന് ആരോപണമുണ്ട്