‘ജെസ്നയുടെ തിരോധാനം’ ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം, ബന്ധു അറസ്റ്റിൽ
കൊച്ചി: കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നാരോപിച്ച് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ചു. ജെസ്നയുടെ ബന്ധുവാണ് ഹൈക്കോടതി ജഡ്ജി വി. ഷിര്‍സിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ചത്. ജഡ്ജിയുമായി വാഹനം ഹൈക്കോടതി വളപ്പിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു സംഭവം.
ഇന്ന് രാവിലെ 10 മണിയോടൊണ് സംഭവം. ജെസ്നയുടെ തിരോധാനം അന്വേഷിക്കണം, സംഭവത്തിലെ പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണം എന്നിവ ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി ബന്ധു പ്രതിഷധം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ജഡ്ജിയുടെ വാഹനം ഇതുവഴി കടന്നുപോയത്. തുടര്‍ന്ന് ജഡ്ജിയുടെ വാഹനത്തിന് നേരെ ഇയാള്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ജെസ്നയുടെ ബന്ധുവാണെന്ന കാര്യം ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളള്‍ ശേഖരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ജഡ്ജിയുടെ വാഹനത്തിന് നേരെ ഉണ്ടായ ആക്രമണം സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്.
കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജെസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22-നാണ് കാണാതായത്.
ജസ്നയുടെ തിരോധാനക്കേസിൽ അന്വേഷണപുരോഗതി ഉണ്ടെന്നും പലതും അറിയാമെന്നും കേസ് അവസാനം അന്വേഷിച്ച പത്തനംതിട്ട എസ്.പി കെ.ജി.സൈമൺ വിരമിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു.പലതും ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേത്തുടർന്നാണ് ജെസ്ന തിരോധാനം വീണ്ടും സജീവ വിഷയമായത്.