ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി 3.7 കോടി കവർച്ച ചെയ്തു ; കേസ് ദുബായ് കോടതിയിൽ
ദുബായ് : ഇന്ത്യൻ വ്യവസായിയെ തട്ടിക്കൊണ്ടുപോയി 19 ലക്ഷം ദിർഹം ( ഏതാണ്ട് മൂന്നു കോടി എഴുപത് ലക്ഷം രൂപ ) കവർച്ച ചെയ്ത കേസിന്റെ വിചാരണ ദുബായ് പ്രാഥമിക കോടതിയിൽ ആരംഭിച്ചു . എട്ടംഗ ഇന്ത്യൻ സംഘമാണ് 48 കാരനെ തട്ടിക്കൊണ്ടുപോയത് . നായിഫിലാണ് സംഭവം . രണ്ടു പേർ വ്യവസായിയുടെ ഓഫീസിന് പുറത്തു നിൽക്കുകയും രണ്ടു പേർ പൊലീസ് ചമഞ്ഞ് അകത്ത് പ്രവേശിച്ച് ബാക്കിയുള്ളവർക്ക് സേയ്ഫിൽ നിന്ന് പണമെടുക്കാൻ വഴിയൊരുക്കിക്കൊടുക്കുകയുമായിരുന്നു . ഇൗ സമയം വ്യവസായി ഒഫീസിനകത്തുണ്ടായിരുന്നു
.പ്രതികൾ കൊമേഴ്സ്യൽ ലൈസൻസ് ആവശ്യപ്പെട്ടാണ് സ്ഥാപനത്തിന് അകത്ത് കയറിയത് . അത് പുതുക്കാനായി പാർട്ണറുടെ കൈവശമാണെന്ന് മറുപടി നൽകി . ഇതേ തുടർന്ന് വ്യവസായിയുടെ മൊബൈൽ ഫോണും സേയ്ഫിന്റെ താക്കോലും പിടിച്ചു വാങ്ങിക്കുകയും ചെയ്തു . തുടർന്ന് തന്നോടും തന്റെ ജീവനക്കാരോടും തങ്ങളോടൊപ്പം റാഷിദിയ്യ പൊലീസ് സ്റ്റേഷനിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു . വ്യവസായി ഇത് അനുസരിച്ചു . എന്നാൽ കാർ ഇന്റർനാഷനൽ സിറ്റി ഭാഗത്തേയ്ക്കാണ് പോയത് . ഒരു സൂപ്പർമാർക്കറ്റിനടുത്ത് കാർ നിർത്തി സംഘത്തിന് എനർജി ഡ്രിങ്ക് വാങ്ങിക്കൊണ്ടുവരാൻ വ്യവസായിയോട് ആവശ്യപ്പെട്ടു . എന്നാൽ ഇദ്ദേഹം കാറിൽനിന്നിറങ്ങിയ ഉടൻ സംഘം രക്ഷപ്പെടുകയായിരുന്നു . ഉടൻ പാർട്ണറെ വിളിച്ച് ഓഫീസ് പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ പണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞെന്ന് വ്യവസായി മൊഴി നൽകി . സംഘത്തെ പിന്നീട് പൊലീസ് പിടികൂടി . ഇവർ കുറ്റം സമ്മതിച്ചു . തട്ടിക്കൊണ്ടുപോകൽ , കവർച്ച , പൊലീസ് ചമയൽ എന്നീ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയത് . കേസിന്റെ തുടർ വിചാരണ ഈ മാസം 22 ന് നടക്കും