സാമ്പത്തിക സംവരണത്തില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു, ജമാ അത്തെ ഇസ്ലാമി ഉയർത്തുന്നത് മുസ്ലീം രാഷ്ട്ര വാദം, ആഞ്ഞടിച്ച് വിജയരാഘവന്
തിരുവനന്തപുരം: ലീഗുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ പിന്മാറില്ലെന്ന വിദശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് സമരരംഗത്തിറങ്ങി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് വിജയരാഘവന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കാന്‍ എന്ന പേരില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുന്നത് ബിജെപിക്ക് കരുത്ത് പകരുമെന്നും ചോദ്യംചോദിച്ചവരെ വര്‍ഗീയവാദികളായി മുദ്രകുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് സമര രംഗത്തിറങ്ങുകയും മറ്റു സമുദായ സംഘടനകളെ രംഗത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. സാമ്പത്തിക സംവരണം യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രഹിന്ദുത്വ വര്‍ഗീയതയ്ക്കും മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കുമെതിരായി എല്ലാ മതനിരപേക്ഷ ശക്തികളുടെയും യോജിപ്പ് എന്നതാണ് സിപിഐ എം നിലപാട്. ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കാനെന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വശക്തികള്‍ക്ക് കരുത്തുപകരുന്ന നിലപാടാണ്. അതുകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടാക്കിയ കോണ്‍ഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യം ഉയര്‍ത്തിയത്. ഇതിന് ഉത്തരം പറയാതെ, സിപിഐ എം വര്‍ഗീയത പറയുന്നുവെന്ന വിചിത്രവാദമാണ് അവരുടേതെന്നും അദ്ദേഹം പറയുന്നു.
ജമാഅത്തെ ഇസ്ലാമി മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂടുതലായി ഇടതുപക്ഷത്തോടടുക്കുന്നത് ഇഷ്ടപ്പെടുന്നില്ല. മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവര്‍ ഭയപ്പെടുന്നു. ബിജെപി കേന്ദ്രാധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വവര്‍ഗീയത ശക്തിപ്പെടുത്തുമ്പോള്‍ ന്യൂനപക്ഷവര്‍ഗീയത ശക്തിപ്പെടുത്താനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ബിജെപിയെ സഹായിക്കുന്ന അപകടകരമായ നിലപാടാണ് ഇത്. ഇതിനെയാണ് സിപിഎം വിമര്‍ശിക്കുന്നത്. അത് ‘വര്‍ഗീയയവാദ’മാണെന്ന് വ്യാഖ്യാനിക്കുന്നവര്‍ മലയാളിയുടെ ബോധനിലവാരത്തെ പുച്ഛിക്കുകയാണെന്നും വിജയരാഘവന് പറയുന്നു.
ഉറച്ച മതനിരപേക്ഷവാദിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മതനിരപേക്ഷനയങ്ങള്‍ വലിച്ചെറിഞ്ഞ് അധികാരത്തിനുവേണ്ടി ഏതു വര്‍ഗീയ പ്രസ്ഥാനവുമായും കൂട്ടുകൂടുന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തി. അവസരവാദ നിലപാടുകള്‍ സ്വീകരിച്ച് ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ് അവര്‍. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശവും യുഡിഎഫുമായുള്ള സഖ്യവും ബിജെപിക്കാണ് വളമാകുന്നത്. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രീയവാദത്തിന് ബദല്‍ എന്നോണം മുസ്ലിം രാഷ്ട്രവാദം ഉയര്‍ത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നും അവരുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സിപിഐ എം തയ്യാറല്ലെന്നും വിജയരാഘവന് ലേഖനത്തില്‍ പറയുന്നു.