സംസ്ഥാനത്ത് കാസർകോട്ടെ ബേക്കൽ ഉൾപ്പെടെ പുതിയ 25 പൊലീസ് സബ്ഡിവിഷനുകൾ. ബേക്കൽ, മേൽപ്പറമ്പ്, ബേഡ കം സ്റ്റേഷനുകൾ പുതിയ സബ് ഡിവിഷനിൽ വരും.
തിരുവനന്തപുരം :സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ 25 പൊലീസ് സബ്ഡിവിഷനുകള്‍ കൂടി വരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സമര്‍പ്പിച്ച നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അടുത്ത ദിവസം ഉത്തരവിറക്കും. ഇതോടെ സബ്ഡിവിഷനുകള്‍ 58ല്‍നിന്ന് 83 ആകും. നിലവിലെ സബ്ഡിവിഷനുകള്‍ പുനഃക്രമീകരിച്ചാണ് പുതിയ സബ് ഡിവിഷനുകള്‍. സര്‍ക്കിള്‍ ഓഫീസുകള്‍ ഇല്ലാതായതോടെ പൊലീസ് സ്റ്റേഷനുകളുടെ മേല്‍നോട്ടം കാര്യക്ഷമമാകുന്നില്ലെന്ന പരാതിക്കും ഇതോടെ പരിഹാരമാകും.
പുതിയ സബ്ഡിവിഷനുകള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി വിശദമായ പഠനം നടത്തി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. നിലവില്‍ ഏതാനും ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. 102 ഇന്‍സ്പെക്ടര്‍മാര്‍ നിലവില്‍ ഡിവൈഎസ്പിമാരുടെ ശമ്പളം വാങ്ങുന്നുണ്ട്. അവര്‍ക്ക് സ്ഥാനക്കയറ്റം നല്കിയാലും പുതിയ സബ്ഡിവിഷന് സര്‍ക്കാരിന് അമിത സാമ്പത്തിക ബാധ്യതയുണ്ടാക്കില്ല. കേരളത്തില്‍ സിറ്റി, റൂറല്‍ ഉള്‍പ്പെടെ 19 പൊലീസ് ജില്ലകളാണുള്ളത്. ഇതില്‍ തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കോട്ടയം എന്നിവിടങ്ങളില്‍ പുതിയ സബ്ഡിവിഷനുകളില്ല. എറണാകുളം റൂറല്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സബ്ഡിവിഷന് കൂടുതല്‍. മൂന്ന് വീതം .
ജോലി ഭാരം കുറയും
പുതിയ സബ്ഡിവിഷന് വരുന്നതോടെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും കൂടുതല്‍ ശക്തിപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന് പ്രവര്‍ത്തനം കാര്യക്ഷമമായി നിരീക്ഷിക്കാനുമാകും. സ്റ്റേഷനുകളുടെ ചുമതല (എസ്എച്ച്ഒ) ഇന്സ്പെക്ടര്മാര്ക്കായതോടെ സര്‍ക്കിള്‍ സംവിധാനം ഇല്ലാതായി.
അതോടെ ഡിവൈഎസ്പിമാര്‍ക്കായി സ്റ്റേഷനുകളുടെ മേല്‍നോട്ടം. നിലവില്‍ ഒരു സബ്ഡിവിഷന് കീഴില്‍ 10 മുതല്‍ 12 പൊലീസ് സ്റ്റേഷനുണ്ട്. ഗൗരവമായ കേസുകളുടെ അന്വേഷണം, ക്രമസമാധാനപാലനം എന്നിവയ്ക്കിടെ ഇത്രയേറെ സ്റ്റേഷന് ചുമതലയുമുള്ളത് ഡിവൈഎസ്പി/അസി. കമീഷണര്‍മാര്‍ക്ക് പ്രയാസമാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സബ്ഡിവിഷനുകള്‍ ഇതിനും പരിഹാരമേകും.