ഹൈ സ്പീഡിൽ പാലാരിവട്ടം പാലം, മെയ് ആകേണ്ട; മാര്‍ച്ചില്‍ തുറക്കും,70 ശതമാനം പണി പൂര്‍ത്തിയായി
എറണാകുളം: പാലാരിവട്ടം പാലം പുനര്‍നിര്‍മാണം പ്രഖ്യാപിച്ചതിലും രണ്ടുമാസംമുമ്പേ പൂര്‍ത്തിയാക്കാനൊരുങ്ങി ഊരാളുങ്കല്‍ സൊസൈറ്റി. സെപ്തംബര്‍ അവസാനം പൊളിച്ചുപണിയാന്‍ ആരംഭിച്ച പാലം, മെയ് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചത്. നാലുമാസത്തിനുള്ളില്‍ 70 ശതമാനം പണി പൂര്‍ത്തിയായി. മാര്‍ച്ച് അവസാനത്തോടെ ടാറിങ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി തുറക്കാനാകും.
പുനര്‍നിര്‍മാണജോലികള്‍ റെക്കോഡ് വേഗത്തിലാണ് മുന്നേറിയത്. പുതിയ 102 ബീമുകള്‍ മാറ്റി പുതിയത് സ്ഥാപിക്കേണ്ടിയിരുന്നു. 78 എണ്ണം പൂര്‍ത്തിയായി. ബാക്കി 24 എണ്ണംമാത്രം. കേടുവന്ന 17 സ്പാനുകളില്‍ എട്ടെണ്ണം സ്ഥാപിച്ചു. ഒരെണ്ണംകൂടി ഈമാസം പൂര്‍ത്തിയാകും. ശേഷിക്കുന്ന ബീമുകളും സ്ലാബുകളും കളമശേരിയിലെ യാര്‍ഡില്‍ വാര്‍ത്തുകഴിഞ്ഞു. പാലത്തിന്റെ തൂണുകളും പിയര്‍ ക്യാപ്പും കോണ്‍ക്രീറ്റ് ജാക്കറ്റിങ്ങിലൂടെ ബലപ്പെടുത്തി. ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സിയാണ് പുനര്‍നിര്‍മാണം നടത്തുന്നത്.
മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 39 കോടി ചെലവഴിച്ച് നിര്‍മിച്ച പാലം രണ്ടരവര്‍ഷത്തിനുള്ളില്‍ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി. അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മൂന്നുകോടിയോളം രൂപ വേറെയും ചെലവാക്കി. പാലം നിര്‍മാണ അഴിമതിക്ക് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അഞ്ചാംപ്രതിയായി വിജിലന്‍സ് കേസുണ്ട്.