ഖാസി യുടെ മരണം കൊലപാതകം തന്നെ.പിന്നില്‍ ഉന്നതരുടെ കരങ്ങളുണ്ടെന്ന്ജനകീയ അന്വേഷണ കമ്മീഷന് സംശയനിഴലിൽ കാസർകോട്ടെ പ്രമുഖർ
കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം കൊലപാതകം തന്നെയാണെന്നും പിന്നില്‍ ഉന്നതരുടെ കരങ്ങളുണ്ടെന്നും ജനകീയ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. പിയുസിഎല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി എ പൗരന്, മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. എല്‍സി ജോര്‍ജ്ജ്, സാമൂഹിക പ്രവര്ത്തകന് അഡ്വ. ടി വി രാജേന്ദ്രന് തുടങ്ങിയവര്‍ ചേര്‍ന്നു നടത്തിയ ജനകീയ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലാണ് മരണം കൊലപാതകമാണെന്ന കണ്ടത്തൽ നടത്തി പോലീസിനും സിബിഐയ്ക്കുമെതിരേ തെളിവുകള്‍ നിരത്തുന്നത്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജനകീയ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. അന്വേഷണം ആദ്യംതന്നെ അട്ടിമറിച്ചെന്നും ആരോപണമുയര്‍ന്ന അന്നത്തെ ഡിവൈഎസ് പി ഹബീബ് റഹ്മാനെതിരേ വകുപ്പുതല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിൽ ആവശ്യപ്പെടുന്നു. കേസില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന സിബി ഐയെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍, ഖാസിയുമായി അടുത്ത ബന്ധമുള്ളവരെ വിദഗ്ധ സംഘം ചോദ്യം ചെയ്താല്‍ തന്നെ കേസ് തെളിയുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടുതവണ പ്രത്യേക കോടതി മടക്കിയതിനെ തുടര്‍ന്നാണ് സിഎം മൗലവി ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡോ. ഡി സുരേന്ദ്രനാഥിന്റെയും ചീഫ് കോഓഡിനേറ്റര്‍ യൂസുഫ് ഉദുമയുടെയും ആവശ്യപ്രകാരം ജനകീയ അന്വേഷണ കമ്മീഷന് രൂപീകരിച്ചത്.
ഇതോടെ ഖാസിയുടെ മരണം വീണ്ടും ചർച്ചയാവുകയാണ്.