തൃക്കരിപ്പൂർ – പടന്ന മേഖലയിലെ ഉപ്പുവെള്ളത്തിന് പരിഹാരം
പോളണ്ട് മോഡൽ സംവിധാനത്തിൽ ബണ്ട് കെട്ടി ഉപ്പുവെള്ളം കയറാത്ത നിലയിലുള്ള സംരക്ഷണം നൽകുമെന്ന് മന്ത്രി.
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പടന്ന തീരദേശ മേഖലയിലെ കൃഷിയിടങ്ങളിലും, കുടിവെള്ള ശ്രോതസുകളിലും ഉപ്പുവെള്ളം കയറുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു.
തൃക്കരിപ്പൂർ മണ്ഡലത്തിലെ ഓർച്ച, കടിഞ്ഞിമൂല, കാര്യംങ്കോട് ,ചെമ്മാക്കര അഴിത്തല, ക്ലായിക്കട്, രാമൻചിറ, മയിച്ച, വെങ്ങാട്, കണ്ണങ്കൈ, കാടങ്കോട്, അച്ചാംതുരുത്തി, ഓർക്കുളം, പടന്ന, വലിയപറമ്പ, ഇടയിലക്കാട് ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ വ ന്തോതിൽ ഉപ്പുവെള്ളം കൃഷിഭൂമികളിലേക്കും മറ്റും കയറി വ്യാപകമായ കാർഷികനാശവും കുടിവെള്ളക്ഷാമവും | ഉൾപ്പടെ നേരിടുന്നത് സംബന്ധിച്ച് തൃക്കരിപ്പൂർ എം.എൽ എ, എം രാജ ഗോപാലൻ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഇന്നലെ മന്ത്രിയുടെ ചേമ്പറിൽ ഉന്നതതല യോഗം ചേർന്നത് .
ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐ.എ.എസ്, ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ അലക്സ് വർഗീസ്, പ്രൊജക്റ്റ് ചീഫ് എഞ്ചിനീയർ എം.ശിവദാസൻ, ഐ.ഡി.ആർ.ബി ഡയറക്ടർ പ്രിയേഷ് ,ഇറിഗേഷൻ നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ബാലകൃഷ്ണന് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഗുരുതരമായ ഈ പ്രശ്നം പരിശോധിക്കുകയും ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വകുപ്പിന്റെ ഉന്നതതല ഉദ്യോഗസ്ഥർ അടുത്തദിവസംതന്നെ പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു.
പോളണ്ട് മോഡൽ സംവിധാനത്തിൽ ബണ്ട് കെട്ടി ഉപ്പുവെള്ളം കയറാത്ത നിലയിലുള്ള സംരക്ഷണ പ്രവർത്തനമാണ് പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നത്.
568 ഹെക്ടറോളം പ്രദേശത്ത് ഉപ്പുവെള്ളം കയറി വ്യാപക നാശനഷ്ടം സംഭവിച്ച ഈ പ്രദേശത്ത് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുന്നതോടൊപ്പം നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവർത്തനങ്ങൾ നടത്താനും യോഗത്തില് തീരുമാനമായി.