ഇവനെ അച്ഛനേന്ന് വിളിക്കാമോ? തിരുവനന്തപുരത്ത്
മകനെ അമ്മ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്, അച്ഛൻ നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം- തിരുവനന്തപുരം കടക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചിരുന്നതായി ഇളയ കുട്ടി പറഞ്ഞു. ഭർത്താവിന്റെ രണ്ടാം വിവാഹത്തെ എതിർത്തതിന്റെ വൈരാഗ്യം മൂലം കേസിൽ കുടുക്കിയതാണെന്ന് യുവതി പരാതിപ്പെട്ടിരുന്നു. പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് യുവതിയെ അറസ്റ്റു ചെയ്തത്. എന്നാൽ യുവതിയെ കുടുക്കാൻ ഭർത്താവ് കള്ളക്കേസ് കൊടുക്കുകയായിരുന്നുവെന്നാമ് ആരോപണം. ഇയാൾ നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് വർഷങ്ങളോളം ഭർത്താവ് തന്നെ പീഡിപ്പിപ്പിക്കുകയായിരുന്നെന്നും യുവതി പറഞ്ഞിരുന്നു. ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് യുവതി മാറിത്താമസിക്കുകയും തുടർന്ന് ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. നാലു കുട്ടികളിൽ മൂന്നു പേരെയും ഭർത്താവ് കൂട്ടിക്കൊണ്ടുപോയിരുന്നു. ഇവരിൽ ഒരാളാണ് യുവതിക്കെതിരെ പരാതി നൽകിയത്. എന്നാൽ അമ്മക്കെതിരെ മൊഴി നൽകാൻ ഇയാൾ പ്രേരിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവതിക്കൊപ്പമുള്ള കുട്ടി പറഞ്ഞു.