മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ പരിഗണന നൽകരുത്, യൂത്ത് കോണ്‍ഗ്രസിനെ അവഗണിച്ചാൽ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് ഭീഷണി
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതിനെതിരെ പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്. സീറ്റ് വിഭജനത്തില്‍ 10 ശതമാനം മാത്രം സീറ്റുകളേ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കാവൂ. നാല് തവണയിലേറെ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുത്.സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ സംസ്ഥാനമാകെ ഏജ് ഓഡിറ്റ് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.ഏജ് ഓഡിറ്റും ഗ്രൂപ്പുകള്‍ക്ക് അതീതമായി തിരുത്തല്‍ ശക്തിയായി യൂത്ത് ടീം ഉണ്ടാകാനുളള കാര്യങ്ങളും ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ ജനുവരി 11ന് യുവജന പ്രതിനിധികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം തിരുവനന്തപുരത്ത് ചേരുന്നതിന് പാലക്കാട് മലമ്പുഴയില്‍ നടന്ന യൂത്ത്കോണ്‍ഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് തീരുമാനിച്ചതായും ഷാഫി പറമ്പില്‍ അറിയിച്ചു.പാര്‍ട്ടിയില്‍ തലമുറമാറ്റം വേണമെന്ന് യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. വിജയസാദ്ധ്യതയുളളവര്ക്ക് മുന്നില്‍ ഗ്രൂപ്പ് തടസമുണ്ടാകരുതെന്നും യുവാക്കള്‍ മത്സരിച്ചയിടത്തെയും മറ്റിടങ്ങളിലെയും വോട്ട് വ്യത്യാസം താരതമ്യം ചെയ്ത് എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്നും യൂത്ത്കോണ്‍ഗ്രസ് തയ്യാറാക്കിയ പ്രമേയത്തില്‍ പറയുന്നു.