നാല് ജില്ലകളിൽ ഡ്രൈ റൺ തുടങ്ങി; ആവശ്യത്തിന് വാക്സിൻ കേന്ദ്രസർക്കാർ തരുമെന്ന പ്രതീക്ഷയിൽ കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഡ്രൈ റൺ തുടങ്ങി. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റൺ ആരംഭിച്ചത്. രാവിലെ 11 മണി വരെയാണ് ഡ്രൈ റൺ നടക്കുക. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകർ വീതമാണ് പങ്കെടുക്കുന്നത്.തിരുവനന്തപുരത്ത് പേരൂർക്കട ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് ഡ്രൈ റൺ നടക്കുന്നത്. സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകുന്നത്. ചില സ്വകാര്യ ആശുപത്രികളും കൂടി പട്ടിക കൈമാറിയാൽ വാക്സിൻ സ്വീകരിക്കുന്നവരുടെ കൃത്യമായ എണ്ണം ലഭിക്കും.വാക്സിൻ വന്നു കഴിഞ്ഞാൽ കൃത്യമായി ആളുകളിലേക്ക് എങ്ങനെയാണ് എത്തിക്കുക എന്നതാണ് ഡ്രൈ റൺ കൊണ്ട് ഉദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേരളം നന്നായി ഒരുങ്ങിയിട്ടുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വാക്സിൻ ഓക്സ്ഫോർഡും ആസ്ട്രാ സെനിക്കും ചേർന്ന് നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്സിനാണ്. രണ്ടു മൂന്ന് ദിവസത്തിനകം വാക്സിൻ എത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കൊവിഷീൽഡ് പാർശ്വഫലങ്ങളൊന്നുമില്ലാത്ത വാക്സിൻ എന്നാണ് വിദഗ്ദ്ധർ പറയുന്നത്. മുൻഗണന പട്ടിക അനുസരിച്ചായിരിക്കും വാക്സിൻ വിതരണം. അതിനുളള നടപടിക്രമങ്ങൾ എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. ശീതികരണ സംവിധാനങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. എത്ര വാക്സിനാണ് കിട്ടുകയെന്ന് ഇപ്പോൾ പറയാനാകില്ല. ആരോഗ്യ പ്രവർത്തകർ തന്നെ മൂന്നര ലക്ഷം പേരുണ്ട്. വളരെയധികം വാക്സിൻ വേണ്ടി വരും. ആവശ്യത്തിന് അനുസരിച്ച് കേന്ദ്രസർക്കാർ വാക്സിൻ തരുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലെന്ന് പറയുന്നത് ശരിയായ രീതിയല്ല. കേരളത്തിൽ രോഗവ്യാപനം കുറയ്ക്കാൻ ആദ്യം മുതൽ ശ്രമിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ വളരെ പെട്ടെന്ന് തന്നെ രോഗികളുടെ എണ്ണം കൂടിയപ്പോൾ മരണ നിരക്ക് വർദ്ധിച്ചു. കേരളത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ വ്യാപനം കുറയ്ക്കുകയായിരുന്നു. കേരളത്തിൽ അതിരൂക്ഷമായ രോഗ വ്യാപനം ഇപ്പോഴാണ് വന്നത്. രോഗ വ്യാപനം ഉയർന്നു നിൽക്കുന്നതിനാൽ തന്നെ വാക്സിൻ കേരളത്തിൽ കൂടുതൽ കിട്ടണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.