കാസർകോട്: മലബാറിൽ നിന്നും തിരുവിതാംകൂറിൽ നിന്നുമെല്ലാം നേതാക്കൾ മഞ്ചേശ്വരം മണ്ഡലത്തിലെത്തുന്നു. പക്ഷേ മണ്ഡലത്തിലെ ഒരു വിഭാഗം വോട്ടർമാർക്കു കന്നഡയും തുളുവുമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല.കന്നഡയും തുളുവും അറിയില്ലെങ്കിലും വോട്ടർമാരെ നേരിൽ കാണാൻ മുന്നണി നേതാക്കൾ ചിരി മുഖവുമായി മണ്ഡലത്തിൽ സജീവം. കന്നഡയും തുളുവും കേട്ടാൽ ഏതെന്നു തിരിച്ചറിയാൻ പോലും കഴിയാത്ത സംസ്ഥാനത്തെ ജനപ്രതിനിധികളടക്കമുള്ള നേതാക്കളാണ് അതിർത്തി പ്രദേശങ്ങളിലെ വോട്ടർമാരെ കാണാൻ കന്നഡയിൽ തയാറാക്കിയ അഭ്യർഥനയുമായി കുന്നും മലയും കയറി വീടുകളിലെത്തുന്നത്.
വോട്ടർമാരുടെ ചോദ്യങ്ങൾക്കു പ്രാദേശിക പ്രവർത്തകരുടെ തർജമയോടെ മലയാളത്തിൽ മറുപടി നൽകുമ്പോൾ അന്തം വിട്ടു നിൽക്കുകയാണ് പ്രായമേറിയ വോട്ടർമാർ. സ്ഥാനാർഥികളും പ്രവർത്തകരും വീടുകളിലേക്ക് എത്തുമ്പോഴാണ് ഇങ്ങനെ ഒരു തിരഞ്ഞെടുപ്പു നടക്കുന്ന വിവരം തന്നെ അതിർത്തി പ്രദേശങ്ങളിലെ വീട്ടുകാർ അറിയുന്നത്. മുന്നണി പ്രവർത്തകർ ഒന്നിലേറെ തവണ വീടുകളിൽ ഇതിനകം കയറിയിറങ്ങി.
തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ ആവേശത്തിലേക്കു നീങ്ങുകയാണ്. ഇനിയുള്ള 3 ദിനങ്ങൾ സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിയായതിനാൽ വീടുകളിലെത്തി വോട്ടുമാരെ നേരിൽ കാണാൻ സമയം കണ്ടെത്തുകയാണു സ്ഥാനാർഥികൾ. ഇതിനായി സ്ഥാനാർഥികൾക്കു പുറമേ സ്ത്രീകളും വിദ്യാർഥി–യുവജന സ്ക്വാഡുകളും രംഗത്തിറങ്ങിയിട്ടുണ്ട്. കുടുംബയോഗങ്ങളും കവല പൊതുയോഗങ്ങളും നടക്കുന്നുണ്ട്.