കാസർകോട് പുലിക്കുന്നിലെ ഗവ. ഗസ്റ്റ് ഹൗസിന് വീണ്ടും ജപ്തി നോട്ടീസ്
കാസർകോട് : ജപ്തി നോട്ടീസ് കിട്ടിയിട്ടും കുലുങ്ങാതെ നിൽക്കുന്നുണ്ടെങ്കിൽ അത് കാസർകോട്ടെ സർക്കാർ അതിഥി മന്ദിരമായിരിക്കും. രണ്ടുവർഷത്തിനിടെ രണ്ടാമത്തെ ജപ്തിയും അടിച്ചെടുത്ത അതിഥിമന്ദിരത്തിന് കൈവിട്ടുപോകുമെന്ന ഭീഷണി തീരെയില്ലാത്ത മട്ടാണ്. മഞ്ചേശ്വരം ചെക്ക് പോസ്റ്റിനായി സ്ഥലം ഏറ്റെടുത്ത വകയിൽ ബാക്കി തുക നൽകിയില്ലെന്ന് കാണിച്ച് സ്ഥലമുടമകളായിരുന്നവർ നൽകിയ പരാതിയിലാണ് അതിഥി മന്ദിരവും സ്ഥലവും ജപ്തിചെയ്യാൻ നോട്ടീസായത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് നോട്ടീസ് പതിച്ചത്.
മംഗളൂരു സ്വദേശികളായ പരാതിക്കാർക്ക് സർക്കാർ ആദ്യ ഗഡു നൽകിയശേഷം പിന്നീട് പണം നൽകിയില്ലെന്നാണ് പരാതി. ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച് ഇവർ ആദ്യം കാസർകോട് സബ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും വിധി എതിരായിരുന്നു. പിന്നീട് സുപ്രീംകോടതിയാണ് ഭൂമിക്ക് വില നിശ്ചയിച്ച് ഉത്തരവായത്. രണ്ടര സെന്റിന് മൂന്നുലക്ഷം രൂപയാണ് സുപ്രീംകോടതി നിശ്ചയിച്ചത്. കോടതി ഉത്തരവ് വന്നിട്ട് ഒരുവർഷം കഴിഞ്ഞിട്ടും പരാതിക്കാർക്ക് സർക്കാർ പണം നൽകിയില്ലെന്ന് കാണിച്ച് അഭിഭാഷകൻ കെ.മഹാലിംഗ ഭട്ട് വഴി നൽകിയ പരാതിയിലാണ് കാസർകോട് സബ് കോടതി അതിഥിമന്ദിരം ജപ്തിചെയ്യാൻ ഉത്തരവിട്ടത്.
മഞ്ചേശ്വരത്ത് ചെക്ക് പോസ്റ്റിനായി ഏകദേശം 66 സെന്റോളം ഭൂമിയാണ് പരാതിക്കാരുടെ കൈയിൽനിന്ന് സർക്കാർ ഏറ്റെടുത്തത്. ഇതിന് സർക്കാർ നിശ്ചയിച്ച തുകയുടെ 75 ശതമാനം നൽകി. ബാക്കിയുള്ള ഭൂമിക്ക് കോടതി ഉത്തരവ് പ്രകാരം 45 ലക്ഷം രൂപ വിലമതിക്കുമെന്ന് പരാതിക്കാർ പറയുന്നു. എന്നാൽ ഏഴുലക്ഷം മാത്രമേ നൽകാൻ സാധിക്കുകയുള്ളൂവെന്നാണ് സർക്കാറിന്റെ വാദം.
അതേസമയം, പരാതിക്കാർ സർക്കാറിൽനിന്ന് കിട്ടാനുള്ളത് നേടിയെടുക്കാൻ അതിഥിമന്ദിരത്തെ ഉപയോഗിക്കുന്നതുകണ്ട് വിഷമിച്ചിരിക്കുകയാണ് ഗസ്റ്റ് ഹൗസ് ജീവനക്കാർ. രണ്ടുവർഷം മുൻപ് സമാനരീതിയിൽ ഏറ്റെടുത്ത ഭൂമിക്ക് പണം നൽകാത്തതിനെത്തുടർന്ന് ജപ്തിനോട്ടീസ് വന്നപ്പോൾ പരിഭ്രമിച്ചവരാണ് അവിടെയുള്ളത്. പിന്നീട് സർക്കാർ പണമടച്ചതോടെ ജപ്തി ഒഴിവായി. ഇതും അതുപോലെ സംഭവിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.