കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കാനുള്ള തീരുമാനത്തിൽ മുസ്ലിം ലീഗില്‍ അസ്വസ്ഥത ഉയരുന്നതിനിടെ പരോക്ഷ വിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ. അധികാരം ഭ്രാന്തായി മാറരുതെന്നും അധികാരം വിട്ടൊഴിയാന്‍ മനസ്സുള്ളവര്‍ക്കേ നല്ല ഭരണാധികാരിയാകാന്‍ കഴിയൂവെന്നും കെ.എം ഷാജി പറഞ്ഞു. കോഴിക്കോട് കുറ്റ്യാടിയിൽ പാര്‍ട്ടി പരിപാടിയിലാണ് ഷാജിയുടെ പ്രസംഗം. പി.കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഷാജിയുടെ പരോക്ഷ വിമര്‍ശനം. ‘അധികാരമില്ലെങ്കില്‍ കരയിലെ മീനിനെപ്പോലെ പിടച്ചുപോകാന് പാടില്ല. അധികാരം ഭ്രാന്തായി മാറരുത്. തോല്‍ക്കാനുള്ള മനസ്സ് വേണം. അധികാരം വിട്ടൊഴിയാന്‍ മനസ്സുള്ളവര്‍ക്കേ നല്ല ഭരണാധികാരിയാവാന്‍ കഴിയൂ. നിങ്ങള്‍ എം.എല്‍എ ആകണം, പഞ്ചായത്ത് മെമ്പര്‍ ആകണം എന്ന് പറയുമോയെന്ന് പേടിച്ച് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് വരെ അതിര്‍ത്തി കടന്ന് പോയ നേതാക്കളുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ്’ – ഷാജി പ്രസംഗത്തില്‍ പറയുന്നു. കോഴിക്കോട് കുറ്റ്യാടിയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലീഗ് അംഗങ്ങള്‍ക്ക് നല്കിയ സ്വീകരണ യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഷാജിയുടെ വിമര്‍ശനം. എം.എല്‍.എ സ്ഥാനം രാജിവെച്ച് ലോക്സഭയിലേക്ക് പോയ കുഞ്ഞാലിക്കുട്ടി അധികാരം ലഭിക്കാതായപ്പോള്‍ എം.പി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനം. തീരുമാനം ദുഃഖകരമാണെന്നും പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ലീഗ് അനുകൂല ഗ്രൂപ്പുകളിലും തീരുമാനത്തിനെതിരെ വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ താല്പര്യമനുസരിച്ചല്ല ഇത്തരമൊരു തീരുമാനമെടുത്തതെന്ന വിശദീകരണവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തിയിട്ടുണ്ട്.