പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ല ശബരിപാത പദ്ധതി ദക്ഷിണ റെയില്‍വേ മരവിപ്പിച്ചു
കോഴിക്കോട്: രണ്ടുപതിറ്റാണ്ടിലേറെ മുമ്പ് അനുമതിയായ ശബരി റെയില്‍പാത പദ്ധതി ദക്ഷിണറെയില്‍വേ മരവിപ്പിച്ചു. 50:50 എന്ന തോതില്‍ ചെലവ് പങ്കിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുന്നതും സ്ഥലമെടുപ്പിന് പ്രയാസം നേരിടുന്നതുമാണ് കാരണം. ചിലവ് വഹിക്കുന്നത് സംബന്ധിച്ച ഫയല്‍ ഒരുവര്‍ഷത്തിനിടെ പലപ്രാവശ്യം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെങ്കിലും ഫലമുണ്ടായില്ല.
അങ്കമാലി മുതല്‍ എരുമേലി വരെയായിരുന്നു നിര്‍ദ്ദിഷ്ട പാത. ഇതില്‍ അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയില്‍ 90 ശതമാനം മാത്രമേ 23 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിട്ടുള്ളൂ. ശബരിമല വികസനത്തിന് സഹായകമാവുന്നതും മദ്ധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം കൂട്ടുന്നതുമായിരുന്നു പാത. 2015-16 മുതലാണ് റെയില്‍ വികസനത്തിന് പകുതി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് ധാരണാപത്രം ഒപ്പിട്ടത്. ഇത് പിന്നീട് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതുമാണ്.
2800 കോടി ചിലവ് കണക്കാക്കപ്പെട്ടിരുന്ന പാത പൂര്‍ത്തിയാവണമെങ്കില്‍ ഇപ്പോള്‍ 5000 കോടിയെങ്കിലും ചിലവ് വരും. അങ്കമാലി,കാലടി, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, പാലാ, രാമപുരം, എരുമേലി വഴിയുള്ള പാതയ്ക്ക് 14 സ്റ്റേഷനുകളും വിഭാവന ചെയ്തിരുന്നു. ഇതില്‍ കാലടി സ്റ്റേഷന് മാത്രം നിര്‍മ്മാണം പൂര്‍ത്തിയായി. അങ്കമാലിയിലേത് നിലവിലുള്ള സ്റ്റേഷന് തന്നെയാണ്.
180.51 കോടി രൂപയാണ് ഇതുവരെ 116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്കായി മൊത്തം ചിലവഴിച്ചിട്ടുള്ളത്. കേരളത്തിന്റെ റെയില്‍ വികസനം സംബന്ധിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടന്നെങ്കിലും തുക അനുവദിക്കുന്നതില്‍ ധാരണയായില്ല. പാതനിര്മ്മാണത്തിനുള്ള എഞ്ചിനീയറിങ് ഓഫീസ് കൊച്ചിയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ചിലവില്‍ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തിടത്തോളം പദ്ധതി റെയില്‍വേ പുനരുജ്ജീവിപ്പിക്കില്ല.