കാസർകോട് ഇനി 200 രൂപക്ക് ഗ്യാസ് …ആദ്യം അജാനൂരിലും കാഞ്ഞങ്ങാട്ടും,
പിന്നാലെ മേൽപ്പറമ്പിൽ
കാഞ്ഞങ്ങാട്: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുഴലിലൂടെ പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. ഗെയില്‍ പൈപ്പ് ലൈനിന്റെ ഭാഗമായി കോട്ടപ്പാറയില്‍ സ്ഥാപിച്ച ടെര്‍മിനലില്‍നിന്ന് അജാനൂര്‍ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗരസഭയിലെയും വിവിധ പ്രദേശങ്ങളിലേക്കാണ് ആദ്യം ഗ്യാസ് എത്തിക്കുക. ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന മുറയ്ക്ക് ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്ന് ഇതിനായി അപേക്ഷ ക്ഷണിക്കും.
കോട്ടപ്പാറയില്‍നിന്ന് മാവുങ്കാല്‍ മൂലക്കണ്ടം വഴി ദേശീയപാത മുറിച്ച് മൂലക്കണ്ടം-വെള്ളിക്കോത്ത്-മഡിയന്‍ റോഡിലൂടെയാണ് കാഞ്ഞങ്ങാട് നഗരത്തിലേക്ക് ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. മഡിയന്‍ ജംഗ്ഷനില്‍നിന്ന് കെഎസ്ടിപി റോഡരികിലൂടെ കാഞ്ഞങ്ങാട് ഭാഗത്തേക്കും ചിത്താരി ഭാഗത്തേക്കും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും. ഇതില്‍ ചിത്താരി ഭാഗത്തേക്കുള്ള പൈപ്പ് ലൈന്‍ അടുത്ത ഘട്ടത്തില്‍ പള്ളിക്കര-ഉദുമ-മേല്‍പ്പറമ്പ് വഴി കാസര്‍ഗോഡേക്ക് ദീര്‍ഘിപ്പിക്കാനാകും.
ദേശീയപാതയെയും കെഎസ്ടിപി റോ ഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂലക്കണ്ടം- വെള്ളിക്കോത്ത്-മഡിയന്‍ റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തികളും ഇപ്പോള്‍ നടന്നുവരികയാണ്. ഈ റോഡിന്റെ മെക്കാഡം ടാറിംഗ് നടക്കുന്നതിനുമുമ്പായി ഇതുവഴി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അപേക്ഷ ക്ഷണിക്കും.
ജല അഥോറിറ്റിയുടെ മാതൃകയില്‍ പ്രധാന പൈപ്പ് ലൈനില്‍നിന്ന് വണ്ണം കുറഞ്ഞ പൈപ്പുകളിലൂടെയാകും വീടുകളിലേക്ക് പാചകവാതകം എത്തിക്കുക. ഇപ്പോള്‍ സിലിണ്ടറുകളില്‍ ലഭിക്കുന്ന പാചകവാതകത്തെക്കാള്‍ താരതമ്യേന കുറഞ്ഞ വിലയുള്ള പ്രകൃതിവാതകമാണ് സിറ്റി ഗ്യാസിൽ ഉപയോഗിക്കുന്നത്.
വീടുകളിലേക്കുള്ള പൈപ്പ് ലൈനില്‍ മീറ്റര്‍ സ്ഥാപിച്ച് ഉപഭോഗത്തിനനുസരിച്ച ബില്ലാകും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഈ രണ്ടു ഘടകങ്ങളും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.