നിവാര്‍ ദുര്‍ബലമാകുന്നു; വ്യാപക നാശം; കാറ്റ് കര്‍ണാടക തീരത്തേക്ക് നീങ്ങുന്നു
ചെന്നൈ:ഉഗ്രരൂപിയായെത്തിയ നിവാര്‍ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞു കരയറിയതിന്റെ ആശ്വാസത്തില്‍ തമിഴ്നാടും പുതുച്ചേരിയും. രാത്രി പതിനൊന്നരയോടെ തീവ്ര ചുഴലിക്കാറ്റായി കര തൊട്ട നിവാര്‍ രാവിലെ എട്ടരയോടെ ശക്തി കുറഞ്ഞു. ചെന്നൈ അടക്കമുള്ള വടക്കന്‍ തമിഴ്നാട്ടില്‍ ശക്തമായ മഴയും കാറ്റുമുണ്ടായി. രണ്ടു മരണം റിപ്പോര്‍ട്ടു ചെയ്തു. കാറ്റ് കര്‍ണാടക തീരത്തേക്ക് നീങ്ങുന്നു. ഉച്ചയോടെ നിര്‍ത്തിവച്ച ചെന്നൈ മെട്രോയും ഏഴുജില്ലകളിലെ ബസ് ഗതാഗതവും പുനരാരംഭിക്കും.
രണ്ടു ദിവസത്തിലേറെ തമിഴ്നാടിനെയും പുതുച്ചേരിയെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണു നിവാര്‍ തീരം തൊട്ടത്. കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിലാണ് ആദ്യം ചുഴലിയെത്തിയത്. പുര്‍ണമായി കരയില്‍ കടന്നതു പുലര്‍ച്ചെ രണ്ടരയോടെ. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ തീരത്തെത്തിയ നിവാര്‍ ആറുമണിക്കൂര്‍ വരെ രൗദ്രഭാവത്തില്‍ തുടര്‍ന്നു. എട്ടുമണിയോടെ മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍ വേഗമുള്ള ചുഴലിയായി മാറി. വിഴുപുരത്ത് വീട് തകര്‍ന്നു സ്ത്രീയും നാഗപട്ടണം വേദാരണ്യത്തു കാറ്റില്‍ നിയന്ത്രണം വിട്ട ഇരുചക്രവാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു 14 കാരനും മരിച്ചു.
പുതുച്ചേരി ,തിരുവണ്ണാമലൈ, കടലൂര്‍, വില്ലുപുരം കള്ളകുറിച്ചി എന്നിവടങ്ങളിലാണു നഷ്ടങ്ങളില്‍ ഏറെയുമുണ്ടായത്. മുഖ്യമന്ത്രി വി.നാരായണ സാമിയുടെ വീട്ടിലടക്കം പുതുച്ചേരി നഗരത്തില്‍ വെള്ളം കയറി. ചെന്നൈയില്‍ രാത്രി ശക്തമായ മഴയും കാറ്റുമുണ്ടായി, താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. നീരൊഴുക്കു കുറഞ്ഞതോടെ ചെന്നൈ നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് ആയിരത്തിയഞ്ഞൂറ് ഘനയടിയായി കുറച്ചു. രാത്രി ഇത് 9300 ഘനയടിയായിരുന്നു.
കൃത്യമായ ആസൂത്രണത്തോടെയുള്ള മുന്നൊരുക്കങ്ങള്‍ ജീവഹാനി പരമാവധി കുറച്ചു. തമിഴ്നാട്ടില്‍ ഒന്നര ലക്ഷം പേരാണു നിലവില്‍ താല്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഉള്ളത്. കൃഷി മേഖയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കറിയാന്‍ ദിവസങ്ങളെടുക്കും.