എം.സി.ഖമറുദ്ദീനെ ആൻജിയോഗ്രാമിന് വിധേയനാക്കി , ആരോഗ്യ നില മന്ത്രി ശൈലജ ഫോണിൽ
ആരാഞ്ഞു
കണ്ണൂർ :ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി എം.സി.ഖമറുദ്ദീൻ എം.എൽ.എ.യെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. ഹൃദയത്തിലെ രക്തമധമിനികളിൽ ബ്ലോക്ക് കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു. ഇതു നീക്കംചെയ്യാൻ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടനുസരിച്ച് നടത്തും.
കാഞ്ഞങ്ങാട് ജയിലിൽ റിമാൻഡിലായിരുന്ന ഖമറുദ്ദീനെ ഇ.സി.ജി.യിൽ വ്യതിയാനം കണ്ടെത്തിയതിനെത്തുടർന്നാണ് മെഡിക്കൽ കോളേജ് ഹൃദ്രോഗവിഭാഗം ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. രക്തപരിശോധനാ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് വ്യാഴാഴ്ച രാവിലെ ആൻജിയോഗ്രാം ചെയ്തത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം.കുര്യാക്കോസ്, സൂപ്രണ്ട് ഡോ. കെ.സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മനോജ്, ഹൃദ്രോഗ വിദഗ്ധൻ ഡോ. അഷറഫ്, മെഡിസിൻ വിഭാഗം മേധാവി ഡോ. രഞ്ജിത്ത് കുമാർ എന്നിവരുൾപ്പെട്ട മെഡിക്കൽ ബോർഡ് ആണ് എം.എൽ.എ.യെ പരിശോധിക്കുന്നത്.
അതിനിടെ, അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ ക്രൈംബ്രാഞ്ചിലെ ഡിവൈ.എസ്.പി. എം.വി.പ്രദീപ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഈ മാസം 24-ലേക്കു മാറ്റി. വ്യാഴാഴ്ച ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോൾ, അദ്ദേഹം മെഡിക്കൽ കോളേജ് ഐ.സി.യു.വിലാണെന്ന കാര്യം പ്രതിഭാഗം അഭിഭാഷകൻ അഡ്വ. പി.കെ.ചന്ദ്രശേഖരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. 25 കേസുകളിൽ നൽകിയ ജാമ്യാപേക്ഷയും കോടതി ഇതേദിവസം പരിഗണിക്കും.
അതിനിടെ, ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഫോണിലൂടെ എം.എൽ.എ.യുടെ ആരോഗ്യവിവരം അന്വേഷിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.