ജുവലറി നിക്ഷേപ തട്ടിപ്പിൽ റിമാൻഡിലായ എം സി കമറുദ്ദീൻ എം എൽ എയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
കാസർകോട്:ജുവലറി നിക്ഷേപ തട്ടിപ്പിൽ റിമാൻഡിലായ എം സി കമറുദ്ദീൻ എം എൽ എയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇ സി ജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ചൂണ്ടിക്കാട്ടി എം എൽ എ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഹൊസദുർഗ് മജിസ്ട്രേറ്റ് കോടതി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അനുവദിച്ചത്.
ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ എം എൽ എയുടെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചിരുന്നു. അതേസമയം, ലുക്ക് ഔട്ട് നോട്ടീസിറക്കി 11 ദിവസമായിട്ടും ജുവലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കമറുദ്ദീൻ എം എൽ എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ. ഇയാൾ ഇപ്പോഴും ഒളിവിലാണ്.