സി പി എം നിർദേശം തള്ളി കാരാട്ട് ഫൈസൽ; കൊടുവളളിയിൽ സ്വതന്ത്രനായി മത്സരിക്കും
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ കൊടുവളളി നഗരസഭയിൽ സ്വതന്ത്രനായി മത്സരിക്കും. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫൈസൽ വ്യക്തമാക്കി. കൊടുവളളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലെ സ്ഥാനാർത്ഥിയായി ഫൈസൽ മത്സരിക്കുമെന്നായിരുന്നു നേരത്തെ പാർട്ടി അറിയിച്ചിരുന്നത്. എന്നാൽ സ്വർണക്കടത്ത് കേസിൽ അന്വേഷണസംഘം ചോദ്യം ചെയ്ത കാരാട്ട് ഫൈസലിനെ സ്ഥാനാർത്ഥിയാക്കേണ്ടയെന്ന് സി പി എം സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. സി പി എം തീരുമാനം അംഗീകരിക്കാൻ ഫൈസൽ തയ്യാറായില്ല.പി ടി എ റഹീം എം എൽ എയായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഫൈസലിനെ പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥിക്കെതിരെ മുന്നണിയിൽ തന്നെ വിമർശനം ഉയരുകയായിരുന്നു. കഴിഞ്ഞ കൗൺസിലിൽ ഇടത് കൗൺസിലറായിരുന്നു ഫൈസൽ. സി പി എമ്മിന് ചില മാനദണ്ഡങ്ങളുണ്ടെന്നും അതനുസരിച്ചാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതെന്നും സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.ഭാവി നടപടികൾ ചർച്ച ചെയ്യാൻ ഫൈസൽ അനുകൂലികൾ യോഗം ചേരുകയാണ്. ഇടതുപക്ഷം എതിർ സ്ഥാനാർത്ഥിയെ നിർത്തുമെങ്കിലും റഹീം വിഭാഗം വോട്ട് ചോർത്തുമെന്ന ആശങ്ക സി പി എമ്മിനുണ്ട്.