യുപിയില്‍ വീണ്ടും ക്രൂരത; ആറ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു,ദുർമന്ത്രവാദത്തിന് കരള്‍ പുറത്തെടുത്തു
കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ കരള്‍ കൊലപാതകികള്‍ പുറത്തെടുത്തു. വനമേഖലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രവാദത്തിന് വേണ്ടിയാണ് കുട്ടിയുടെ കരള്‍ എടുത്തുമാറ്റിയത്. പൂജ ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകികകള്‍ കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രധാന പ്രതികളായ അങ്കുല്‍ കുറില്‍(20), ബീരാന്(31), പരശുറാം കുറില്‍ എന്നിവരടക്കം നാലുപേര്‍ അറസ്റ്റിലായി. ദീപാവലിക്ക് തലേന്നാണ് കുഞ്ഞിനെ ഘത്തംപുര്‍ പ്രദേശത്തുനിന്ന് കാണാതായത്. പ്രതികള്‍ കുഞ്ഞിന്റെ ശ്വാസകോശം പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 1999ല്‍ വിവാഹിതനായ ഇയാള്‍ക്ക് കുട്ടികളില്ല. കുട്ടികളുണ്ടാകാന്‍ വേണ്ടിയാണ് മന്ത്രവാദം നടത്തിയത്. പരുശുറാമാണ് ബന്ധുവായ അങ്കുലിനെയും സുഹൃത്ത് ബീരാനെയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ശ്വാസകോശം വേര്‍പ്പെടുത്താന്‍ ഏര്‍പ്പാടാക്കിയത്. 1000 രൂപയാണ് പ്രതിഫലം നല്‍കിയത്.
ദീപാവലിക്ക് തലേദിവസം പടക്കം വാങ്ങാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി. കൊലപ്പെടുത്തുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിലടക്കം തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.