മേൽപ്പറമ്പിൽ പോലീസിനെ ആക്രമിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
രണ്ടുപേരെ തിരയുന്നു
മേൽപറമ്പ് : കോവിഡ് നിയന്ത്രണം ലംഘിച്ച് നിയമം കയ്യിലെടുത്ത ഗുണ്ടാസംഗത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പിന്റെ താക്കോൽ മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർക്കെതിരെ മേൽപ്പറമ്പ് പോലീസ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തു. രണ്ടുപേരെ അറസ്റ്റുചെയ്തു. രണ്ടുപേരെ തിരയുന്നു. കളനാട് കൈനോത്തെ അബ്ദുൽസലാം (38), മേൽപ്പറമ്പ് വള്ളിയോട്ടെ ഇസ്മയിൽ ശമീം (27) എന്നിവരാണ് അറസ്റ്റിലായത്. മേൽപ്പറമ്പിലെ റിയാസ്, കണ്ടാലറിയാവുന്ന ആൾ എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റു രണ്ടുപേർ. അബ്ദുൽസലാമിനെ സംഭവ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ശമീം തിങ്കളാഴ്ച സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സഞ്ചാരസ്വാതന്ത്ര്യം തടയൽ, കൈയേറ്റം ചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ നടപടി. ഞായറാഴ്ച സന്ധ്യക്ക് മേൽപ്പറമ്പ് ടൗണിൽ ഇൻസ്പെക്ടർ സി.എൽ.ബെന്നി ലാലു, എസ്.ഐ. ബൈജു, സിവിൽ പോലീസ് ഓഫീസർ എ.വി.സിനു എന്നിവർക്കെതിരെയാണ് പട്രോളിങ്ങിനിടെ അക്രമമുണ്ടായത്. പോലീസ് ജീപ്പിന്റെ താക്കോൽ സംഘർഷത്തിനിടെ ഊരിയെടുത്തതിനാൽ പോലീസ് ഒരുമണിക്കൂറോളം സ്ഥലത്ത് കുടുങ്ങിയിരുന്നു.