പ്രധാനമന്ത്രി ഇടപെട്ടു, കാസർകോട്ടെ ഗെയിൽ പൈപ്പ് ലൈൻ ഉടൻ പൂർത്തിയായി നന്ദി അറിയിച്ച് മുഖ്യമന്ത്രി, ഗെയില്‍ പൈപ്പ് ലൈന്‍ ഡിസംബറിൽ കമ്മീഷൻ ചെയ്യും .
തിരുവനന്തപുരം: കൊച്ചി – മംഗലാപുരം ഗെയില്‍ പൈപ്പ് ലൈന്‍ ഡിസംബറില്‍ കമ്മിഷന് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം, കൊച്ചിയില്‍ സിറ്റിഗ്യാസ് പദ്ധതി നടപ്പാക്കുന്നതിന് അനിവാര്യമായ ബംഗളൂരുവിരില്‍ നിന്നുള്ള പൈപ്പ് ലൈന്‍ ജനുവരിയില്‍ കമ്മിഷന് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കൂറ്റനാട് മുതല്‍ വാളയാര്‍ വരെയുള്ള 91കിലോമീറ്റര്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.വി.എസ് സര്‍ക്കാരിന്റെ കാലത്താണ് ഗെയിലിന് അനുമതി നല്‍കിയത്. 2012ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപടി തുടങ്ങി. എന്നാല്‍ സ്ഥലമേറ്റെടുപ്പിലെ തടസ്സങ്ങളെ തുടര്‍ന്ന് 2015ല്‍ ഗെയില്‍ പരിപാടി നിറുത്തിവച്ചു. അതുവരെ കേവലം 40 കിലോമീറ്റര്‍ നീളത്തിലാണ് പണി നടന്നത്.ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഇരട്ടി നഷ്ടപരിഹാരം നല്‍കിയും ആശങ്കകള്‍ പരിഹരിച്ചുമാണ് ഇപ്പോള്‍ 470 കിലോമീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആകെ 510കിലോ മീറ്ററാണ് പദ്ധതിയിലുള്ളത്. ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയുള്ള ഒന്നര കിലോമീറ്റര്‍ നീളമാണ് ഒടുവില്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നത്. അത് ശനിയാഴ്ച നടന്നു.ഏറെ വെല്ലുവിളികള്‍ തരണം ചെയ്താണിത് നടപ്പാക്കിയത്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. പദ്ധതി നടപ്പാക്കുന്നതോടെ വാഹനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ സി.എന്‍.ജി കിട്ടും. ചെലവില്‍ 20 ശതമാനം ലാഭമുണ്ടാകും. പാചകവാതക വിതരണത്തിന് സിറ്റി ഗ്യാസും നടപ്പാക്കും. ഇതിലൂടെ നികുതിയിനത്തില്‍ 500 കോടി മുതല്‍ 720 കോടിരൂപവരെ സര്‍ക്കാരിന് കിട്ടും. ആകെ 5751കോടി രൂപയുടേതാണ് പദ്ധതി.ഇടപെട്ട മോദിക്ക് നന്ദിഗെയിലിന്റെ തടസം നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടാന്‍ ഒരു കത്തെഴുതുകയേ വേണ്ടിവന്നുള്ളൂവെന്ന് മുഖ്യമന്ത്രി. കാസര്‍കോട്ടെ ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ പൈപ്പിടാനുള്ള പദ്ധതി മാസങ്ങളായി ഇഴഞ്ഞുനീങ്ങുമ്പോഴാണ് പ്രധാനമന്ത്രിക്ക് കത്തയച്ച് ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചത്. ഉടന്‍ നടപടി വന്നു. ഗെയിലിന്റെ പ്രത്യേക ടീം കാസര്‍കോട്ടെത്തി. പണി പൂര്‍ത്തിയാക്കിയിട്ട് മടങ്ങിയാല്‍ മതിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിഞ്ഞത്. അതുകൊണ്ടാണ് കഴിഞ്ഞ ശനിയാഴ്ച പൂര്‍ത്തിയാക്കാനായത്. പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു.